ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 73 പേർ കൊല്ലപ്പെട്ടു
വർധിച്ചുവരുന്ന ആക്രമണം കാരണം ഗസ്സ നഗരത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) അറിയിച്ചു

ഗസ്സ: അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നോട്ട് വെച്ച ഇരുപതിന പദ്ധതിയുടെ ചർച്ചക്കിടയിലും ഗസ്സയിൽ ആക്രമണം നടത്തി ഇസ്രായേൽ. ആക്രമണത്തിൽ കുറഞ്ഞത് 73 കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. തുടർച്ചയായ ബോംബാക്രമണത്തെ തുടർന്ന് ഗസ്സയിലെ നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങളും സ്കൂളുകളും ആശുപത്രികളും നശിച്ചു.
വർധിച്ചുവരുന്ന ആക്രമണം കാരണം ഗസ്സ നഗരത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) അറിയിച്ചു. കഴിഞ്ഞ ആഴ്ച എൻജിഒ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ഗസ്സയിലെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
ഗസ്സ ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രക്കായി സിവിലിയന്മാർ ആശ്രയിക്കുന്ന സുപ്രധാന ഇടനാഴികളിൽ ഒന്നായ അൽ-റാഷിദ് സ്ട്രീറ്റ് ഇസ്രായേൽ സൈന്യം അടച്ചതായി ഗസ്സ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഇസ്രായേലി ബോംബാക്രമണം മൂലം ആയിരക്കണക്കിന് ഫലസ്തീനികൾ വടക്ക് നിന്ന് തെക്കോട്ട് ഈ അപകടകരമായ പാതയിലൂടെ പലായനം ചെയ്യാൻ നിർബന്ധിതരായി.
ഇസ്രായേൽ സൈന്യം ഗസ്സ സിറ്റി വളഞ്ഞതായും അവശേഷിക്കുന്ന താമസക്കാർക്ക് നഗരം വിടാനുള്ള അവസാന അവസരമാണിതെന്നും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അറിയിച്ചു. നഗരത്തിൽ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കുമെന്നും കാറ്റ്സ് അന്ത്യശാസനം നൽകി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ പദ്ധതിയിൽ ഹമാസിന്‍റെ പ്രതികരണം നാളേക്കകം ഉണ്ടാകും. ഹമാസ് പദ്ധതി തള്ളുമെന്നാണ് സൂചന.
Adjust Story Font
16

