യെമനിൽ ഹൂതികളുട പ്രധാനമന്ത്രി അഹമ്മദ് റഹാവിയുൾപ്പെടെ നിരവധി മന്ത്രിമാരെ കൊലപ്പെടുത്തി ഇസ്രായേൽ
ഇസ്രായേലി സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഹൂതി നേതാവ് അബ്ദുൾ മാലിക് അൽ-ഹൂതിയുടെ റെക്കോർഡുചെയ്‌ത പ്രസംഗം കാണാൻ നിരവധി സ്ഥലങ്ങളിൽ ഒത്തുകൂടിയ മുതിർന്ന ഹൂതി ഉദ്യോഗസ്ഥരായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം

സനാ: കഴിഞ്ഞ വ്യാഴാഴ്ച ഇസ്രായേൽ യെമനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹൂതികളുടെ പ്രധാനമന്ത്രി അഹമ്മദ് ഗാലിബ് അൽ-റഹാവി ഉൾപ്പെടെ നിരവധി മന്ത്രിമാർ കൊല്ലപ്പെട്ടതായി മഹ്ദി അൽ-മഷാത്തിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ പ്രവർത്തനത്തിനുശേഷം മന്ത്രാലയങ്ങളുടെ പ്രകടനം അവലോകനം ചെയ്യുന്ന കാബിനറ്റ് വർക്ക്‌ഷോപ്പിലാണ് ആക്രമണം ഉണ്ടായതെന്ന് സർക്കാർ പറഞ്ഞു. യെമൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് പ്രധാനമന്ത്രിയോടൊപ്പം നിരവധി മന്ത്രിമാരും കൊല്ലപ്പെട്ടു. ഒരു വർഷം മുമ്പാണ് റാഹാവി പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
ഇസ്രായേലി സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഹൂതി നേതാവ് അബ്ദുൾ മാലിക് അൽ-ഹൂത്തിയുടെ റെക്കോർഡുചെയ്‌ത പ്രസംഗം കാണാൻ നിരവധി സ്ഥലങ്ങളിൽ ഒത്തുകൂടിയ മുതിർന്ന ഹൂതി ഉദ്യോഗസ്ഥരായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. വ്യാഴാഴ്ച യെമൻ തലസ്ഥാനമായ സനായിൽ ഇസ്രായേലി യുദ്ധവിമാനങ്ങൾ തുടർച്ചയായ വ്യോമാക്രമണങ്ങൾ നടത്തി. പ്രാദേശിക യെമൻ മാധ്യമങ്ങൾ ഇസ്രായേലി ആക്രമണം സ്ഥിരീകരിച്ചു.
യെമനിൽ നിന്ന് വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ ഇസ്രായേൽ സൈന്യം തടഞ്ഞതായി അറിയിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണമുണ്ടായത്. ഒരു ഡ്രോൺ ഗസ്സയിൽ എത്തിയതായും മറ്റൊന്ന് അധിനിവേശ ഫലസ്തീൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വെടിവച്ചിട്ടതായും റിപ്പോർട്ടുണ്ട്. ഗസ്സക്കും ലെബനനും അപ്പുറത്തേക്ക് യുദ്ധം വ്യാപിപ്പിക്കാനും മേഖലയിലെ സർക്കാരുകളെയും പ്രസ്ഥാനങ്ങളെയും നേരിട്ട് ലക്ഷ്യം വെക്കാനുമുള്ള ഇസ്രായേലിന്റെ ഉദ്ദേശ്യമാണ് ആക്രമണം തെളിയിക്കുന്നതെന്ന് യെമൻ ഉദ്യോഗസ്ഥർ പറഞ്ഞു.
Adjust Story Font
16

