ഫലസ്തീൻ മാധ്യമപ്രവർത്തകൻ സാലിഹ് അൽജഫറാവിയെ വധിച്ച് ഇസ്രായേൽ പിന്തുണയുള്ള സായുധ സംഘം
ഗസ്സ വംശഹത്യ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിൽ സജീവമായിരുന്ന സാലിഹിനെ നഗരത്തിലെ സാബ്ര പരിസരത്ത് നടന്ന ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രായേൽ പിന്തുണയുള്ള ഒരു 'സായുധ മിലിഷ്യ' അംഗങ്ങൾ വെടിവച്ചു കൊല്ലുകയായിരുന്നു

ഗസ്സ: ഗസ്സയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് തൊട്ടുപിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീൻ മാധ്യമപ്രവർത്തകൻ സാലിഹ് അൽജഫറാവിയെ വധിച്ച് ഇസ്രായേൽ പിന്തുണയുള്ള സായുധ സംഘം. ഗസ്സ വംശഹത്യ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിൽ സജീവമായിരുന്ന സാലിഹിനെ നഗരത്തിലെ സാബ്ര പരിസരത്ത് നടന്ന ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രായേൽ പിന്തുണയുള്ള ഒരു 'സായുധ മിലിഷ്യ' അംഗങ്ങൾ വെടിവച്ചു കൊന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ട ശേഷം പുറത്തുവന്ന ദൃശ്യങ്ങളിൽ സാലിഹിന്റെ മൃതദേഹം ഒരു ട്രക്കിന്റെ പിൻഭാഗത്ത് 'പ്രസ്സ്' ജാക്കറ്റ് ധരിച്ചിരിക്കുന്നതായി കാണാമായിരുന്നു. വംശഹത്യ യുദ്ധത്തിനിടെ വടക്കൻ ഗസ്സയിൽ നിന്ന് നാടുകടത്തപ്പെട്ടയാളാണ് 28കാരനായ സാലിഹ് അൽജഫറാവി. വംശഹത്യയെക്കുറിച്ചുള്ള വിഡിയോകൾ പകർത്തി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ഇതിന്റെ പേരിൽ ഇസ്രായേലിൽ നിന്ന് നിരവധി ഭീഷണികൾ സാലിഹിന് ലഭിച്ചിട്ടുണ്ട്.
ടിആർടി വേൾഡിന്റെ റിപ്പോർട്ട് പ്രകാരം സാലിഹ് അൽജഫറാവിയെ ആയുധധാരികളായ ആളുകൾ വളഞ്ഞുവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സാലിഹിന്റെ ശരീരത്തിൽ ഏഴ് വെടിയുണ്ടകൾ ഏറ്റിട്ടുണ്ട്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഗസ്സയിലെ സുരക്ഷാ സാഹചര്യം വെല്ലുവിളി നിറഞ്ഞതായി തുടരുന്നുവെന്ന് പ്രാദേശിക അധികാരികൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Adjust Story Font
16

