ഇറാന് ഇപ്പോഴും മിസൈൽ ശേഷിയുണ്ടെന്ന് ഇസ്രായേൽ
ഇറാന്റെ ഡസൻ കണക്കിന് മിസൈൽ ലോഞ്ചറുകൾ നശിപ്പിച്ചെന്ന് ഇസ്രായേല്‍ അവകാശപ്പെടുമ്പോഴാണ് ഇനിയുള്ളതിനെ ഓര്‍ത്ത് ആശങ്കപ്പെടുന്നത്.

- Published:
4 March 2026 4:40 PM IST

തെല്‍ അവീവ്: മിസൈലുകൾ വിക്ഷേപിക്കാനുള്ള വലിയ ശേഷി ഇറാനും ഇപ്പോഴമുണ്ടെന്ന് ഇസ്രായേൽ സൈന്യം. ഇറാന്റെ ഡസൻ കണക്കിന് മിസൈൽ ലോഞ്ചറുകൾ നശിപ്പിച്ചെന്ന് ഇസ്രായേല്‍ അവകാശപ്പെടുമ്പോഴാണ് ഇനിയുള്ളതിനെ ഓര്‍ത്ത് ആശങ്കപ്പെടുന്നത്.
'ഇസ്രായേലിന് വലിയ ഭീഷണിയുയർത്തിയ ഡസൻ കണക്കിന് മിസൈൽ ലോഞ്ചറുകൾ ഞങ്ങൾ നശിപ്പിച്ചു, ഇറാന്റെ മിസൈൽ ലോഞ്ചറുകൾക്ക് നേരെ ഇനിയും ആക്രമണം തുടരുകയും അവയുടെ പ്രഹരശേഷി കുറയ്ക്കുകയും ചെയ്യും, എന്നാൽ അവര്‍ക്ക് ഇപ്പോഴും കാര്യമായ ശേഷിയുണ്ട്, നമ്മുടെ പ്രതിരോധം തകർക്കാൻ കഴിയാത്തതല്ല എന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു'- ഇസ്രായേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെടുന്ന ഏതൊരു ഇറാനിയൻ നേതാവിനെയും വധിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. ആയത്തുല്ല അലി ഖാംനഈക്ക് യാത്രയയപ്പ് നല്‍കാന്‍ ഒരുങ്ങുകയാണ് ഇറാന്‍ ജനത. അതിനിടെയാണ് ഇസ്രായേലിന്റെ ഭീഷണി. മകന്‍ മുജ്തബ ഖാംനഈ അടുത്ത പരമോന്നത നേതാവാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുജ്തബയെ വിദഗ്ധ സമിതി തെരഞ്ഞെടുത്തതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
യുഎസുമായി ചേർന്ന് ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിലാണ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടത്. ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ പൂർണമായും തകർത്തുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും രംഗത്ത് എത്തിയിരുന്നു. സൈനികമായി ഇറാൻ ദുർബലമായി. മിസൈലുകൾ ലോഞ്ച് ചെയ്യുന്ന പാഡുകളുമാണ് ഇപ്പോഴത്തെ ഉന്നമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Adjust Story Font
16
