ഗസ്സയിൽ പട്ടിണി ആയുധമാക്കി ഇസ്രായേൽ കൊലപ്പെടുത്തിയത് 900ലധികം പേരെ; പരിക്കേറ്റത് 6,000 പേർക്ക്
ലോകം നിശബ്ദത പാലിക്കുന്നത് തുടരുമ്പോൾ ഇരകളിൽ പലരും ക്യാമറകൾക്ക് മുന്നിലാണ് മരിച്ചു വീഴുന്നതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു

ഗസ്സ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ഉപരോധവും പട്ടിണിയെ മനഃപൂർവ്വം ആയുധമായി ഉപയോഗിക്കുന്നതും മരണസംഖ്യ കുത്തനെ ഉയരുന്നതിനും പ്രദേശത്തെ ആരോഗ്യ സംവിധാനത്തിന്റെ പൂർണ്ണമായ തകർച്ചക്കും കാരണമായതായി ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. പ്രസ്താവനയിൽ പറയുന്നത് പ്രകാരം തുടരുന്ന ഉപരോധത്തിലും അടിസ്ഥാന സാധനങ്ങളുടെ ഗുരുതരമായ ക്ഷാമത്തിലും ഭക്ഷണവും വെള്ളവും ലഭിക്കാൻ ജീവൻ പണയപ്പെടുത്തിയത് 900ലധികം ഫലസ്തീനികളാണ്. 6,000ത്തിലധികം പേർക്ക് പരിക്കേറ്റതായും മന്ത്രാലയം പറയുന്നു.
ലോകം നിശബ്ദത പാലിക്കുന്നത് തുടരുമ്പോൾ ഇരകളിൽ പലരും ക്യാമറകൾക്ക് മുന്നിലാണ് മരിച്ചു വീഴുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം 71 കുട്ടികൾ മരിച്ചതായും ഗസ്സയിലെ രണ്ട് ദശലക്ഷത്തിലധികം നിവാസികൾ ഇപ്പോൾ പട്ടിണി നേരിടുന്നുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ ആക്രമണത്തിൽ 130 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ 495 പേർക്ക് പരിക്കേറ്റു.
ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ അഭാവം മൂലം ആരോഗ്യ സംവിധാനം പൂർണ്ണമായും തകർന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പട്ടിണിയുമായി ബന്ധപ്പെട്ട സങ്കീർണതകൾ അനുഭവിക്കുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നതിനാൽ ആശുപത്രികൾക്ക് ചികിത്സിക്കാൻ കഴിയുന്നില്ല. അതേസമയം, ഇസ്രായേലിന്റെ നിയന്ത്രണങ്ങൾ ജീവൻ രക്ഷിക്കുന്ന മാനുഷിക സഹായങ്ങൾ ഗസ്സയിൽ പ്രവേശിക്കുന്നത് തടയുന്നു. ഭക്ഷണ, മെഡിക്കൽ സാധനങ്ങൾ അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്താൻ അന്താരാഷ്ട്ര, മാനുഷിക സംഘടനകളോട് മന്ത്രാലയം അടിയന്തര അഭ്യർത്ഥനയിൽ ആവശ്യപ്പെട്ടു.
Adjust Story Font
16

