ഇസ്രായേൽ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗസ്സയിൽ 144 പേർ കൊല്ലപ്പെട്ടു
ഇറാനുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുകമ്പോഴും ഗസ്സയിലെ ആക്രമണം തുടരുകയാണ് ഇസ്രായേൽ

ഗസ്സ: ഇറാനുമായി സംഘർഷത്തിൽ തുടരുമ്പോഴും ഇസ്രായേൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ 144 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം. 144 മൃതദേഹങ്ങളും 560 പരിക്കേറ്റവരും ആശുപത്രികളിൽ എത്തിയതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കണ്ടെടുത്ത നാല് മൃതദേഹങ്ങളും ഇതിൽ ഉൾപ്പെടുന്നു. മാർച്ചിൽ ഹമാസുമായി ഇസ്രായേൽ ഉണ്ടാക്കിയ വെടിനിർത്തൽ ലംഘിച്ചതിനുശേഷം കുറഞ്ഞത് 5,334 ഫലസ്തീനികൾ കൊല്ലപ്പെടുകയും 17,800 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, ഇറാൻ ഇസ്രായേൽ സംഘർഷത്തിൽ ഇസ്രയേലിന്റെ അയേൺ ഡോം മിസൈലുകൾ തീരുന്നതായി റിപ്പോർട്ട്. ഒരാഴ്ചക്കുള്ളിൽ പ്രതിരോധ മിസൈലുകൾ തീരുമെന്ന് യുഎസ് മാധ്യമങ്ങൾ. ഇക്കാര്യം യുഎസിനും ബോധ്യമുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തടയാൻ ബദൽമാർഗം തേടുകയാണ് ഇസ്രായേൽ. ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനം തകർക്കാൻ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയേക്കും.
Adjust Story Font
16

