ഗസ്സയിൽ കുഞ്ഞുങ്ങൾ അടക്കം 14 പേരെ കൊന്നൊടുക്കി ഇസ്രായേൽ; വെടിനിർത്തൽ കരാർ അപകടത്തിലെന്ന് ഹമാസ്
വെടിനിർത്തൽ കരാർ നിലവിൽ വന്ന് മൂന്ന് മാസം തികയുമ്പോൾ, ഗസ്സയിൽ ക്രൂരത തുടരുകയാണ് ഇസ്രായേൽ സൈന്യം

Photo| REUTERS
തെൽ അവിവ്: വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ കുഞുങ്ങൾ ഉൾപ്പടെ 14പേരെ കൊലപ്പെടുത്തി ഇസ്രായേൽ. ജൂത സൈന്യത്തിന്‍റെ ക്രൂരനടപടിക്കെതിരെ ശക്തമായ പ്രതിഷേധം. സമാധാന പദ്ധതി അട്ടിമറിക്കാൻ ഇസ്രയേൽ തീരുമാനിച്ചിരിക്കെ, വെടിനിർത്തൽ കരാർ അപകടത്തിലെന്ന് ഹമാസ് ചൂണ്ടിക്കാട്ടി.
വെടിനിർത്തൽ കരാർ നിലവിൽ വന്ന് മൂന്ന് മാസം തികയുമ്പോൾ, ഗസ്സയിൽ ക്രൂരത തുടരുകയാണ് ഇസ്രായേൽ സൈന്യം. കഴിഞ്ഞ ദിവസം തീരദേശ മേഖലയിൽ നടന്ന ആക്രമണത്തിൽ അഞ്ച് കുട്ടികളുൾപ്പടെ 14 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. അഭയാർഥി ടെന്‍റുകൾ ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേൽ ബോംബാക്രമണം. അൽ മവാസി, സെയ്ത്തൂൻ, ബുറൈജ്, നുസൈറത്ത് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
ആക്രമണം ഒരുനിലക്കും അംഗീകരിക്കാൻ കഴിയില്ലെന്ന് വിവിധ യൂറോപ്യൻ രാജ്യങ്ങൾ പ്രതികരിച്ചു. ഗസ്സയിൽ നടന്നു കൊണ്ടിരിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ പറഞ്ഞു. നിരന്തര വെടിനിർത്തൽ ലംഘനം ഇസ്രായേൽ തുടരുന്ന സാഹചര്യത്തിൽ തുടർനീക്കങ്ങൾക്ക് എന്തു പ്രസക്തിയാണുള്ളതെന്ന് മധ്യസ്ഥ രാജ്യങ്ങൾ വ്യക്തമാക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
ഒക്ടോബർ പത്തിന് യുഎസിന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച വെടിനിർത്തൽ കരാർ ഇരുവിഭാഗവും അംഗീകരിച്ചിരുന്നെങ്കിലും തുടക്കം മുതലേ ഇസ്രായേൽ കരാർ വ്യവസ്ഥകൾ ലംഘിക്കുകയായിരുന്നു. വെടിനിർത്തൽ കരാറിന് ശേഷം ഗസ്സയിൽ ഏകദേശം 425 പേർ കൊല്ലപ്പെടുകയും 1206 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് പുറമേ ഗസ്സയിലേക്കുള്ള മാനുഷിക സഹായവും ഇസ്രായേൽ തടയുകയാണ്. അവസാന ബന്ദിയുടെ മൃതദേഹം ലഭിക്കാതെ രണ്ടാംഘട്ട വെടിനിർത്തൽ നടപടികൾക്ക് തയാറല്ലെന്ന് സൈന്യം തീരുമാനിച്ചതായി ഇ സ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Adjust Story Font
16

