'കുട്ടികളെ കൊന്നവർ'; മാഡ്രിഡ് മ്യൂസിയത്തിൽ നിന്ന് ഇസ്രായേലി വിനോദസഞ്ചാരികളെ പുറത്താക്കി
മാഡ്രിഡിലെ നാഷനൽ സെൻട്രോ ഡി ആർട്ടെ റെയ്‌ന സോഫിയ മ്യൂസിയത്തിൽ നിന്നാണ് ഇസ്രായേൽ പതാക പ്രദർശിപ്പിക്കുകയും സ്റ്റാർ ഓഫ് ഡേവിഡ് മാലകൾ ധരിക്കുകയും ചെയ്തതിന് മൂന്ന് ഇസ്രായേലി സ്ത്രീകളെ പുറത്താക്കിയത്

മാഡ്രിഡ്: സ്പെയിനിലെ മാഡ്രിഡ് മ്യൂസിയത്തിൽ നിന്ന് ഇസ്രായേലി വിനോദസഞ്ചാരികളെ പുറത്താക്കി. മാഡ്രിഡിലെ മ്യൂസിയോ നാഷനൽ സെൻട്രോ ഡി ആർട്ടെ റെയ്‌ന സോഫിയ മ്യൂസിയത്തിൽ നിന്നാണ് ഇസ്രായേൽ പതാക പ്രദർശിപ്പിക്കുകയും സ്റ്റാർ ഓഫ് ഡേവിഡ് മാലകൾ ധരിക്കുകയും ചെയ്തതിന് മൂന്ന് ഇസ്രായേലി സ്ത്രീകളെ പുറത്താക്കിയത്. ജൂത സ്വത്വം, ഐക്യം, പൈതൃകം എന്നിവയുടെ പ്രതീകമായി ധരിക്കുന്ന സിംബലാണ് സ്റ്റാർ ഓഫ് ഡേവിഡ് മാല.
ഇവരെ 'കുട്ടികളെ കൊന്നവർ' എന്ന് വിളിച്ചാണ് പുറത്താക്കിയത്. വിനോദസഞ്ചാരികളെ പുറത്താക്കിയ നടപടി സെമിറ്റിക് വിരുദ്ധമാണെന്ന് ആരോപിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌പെയിനിലെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിൽ സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ദേശീയ കലാ മ്യൂസിയമാണ് റെയ്‌ന മ്യൂസിയം. ഇസ്രായേലി സഞ്ചാരികളുടെ സാന്നിധ്യം ശല്യപ്പെടുത്തുന്നുവെന്ന് മറ്റ് സന്ദർശകർ പരാതി പറഞ്ഞതിനെ തുടർന്നാണ് മ്യൂസിയം ജീവനക്കാർ ഇവരെ പുറത്താക്കിയതെന്ന് റോയന്യൂസ് ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്തു.
20-ാം നൂറ്റാണ്ടിലെ പ്രസിദ്ധ കലാകാരന്മാരായ പാബ്ലോ പിക്കാസോയുടെയും സാൽവഡോർ ദാലിയുടെയും ശേഖരങ്ങളാണ് ഈ മ്യൂസിയത്തിന്റെ പ്രധാന ആകർഷണങ്ങൾ. മ്യൂസിയത്തിലെ ഏറ്റവും പ്രശസ്തമായ മാസ്റ്റർപീസ് 1937ൽ പിക്കാസോ വരച്ച ഗ്വേർണിക്കയാണ്. ഇത് ഉൾപ്പെടെയുള്ളവ കാണാനാണ് സന്ദർശകർ ഇവിടേക്ക് എത്തുന്നത്.
Adjust Story Font
16

