'ട്രംപിന്റെ മുഖം കണ്ടു മടുത്തു'; അമേരിക്ക വിട്ട് ന്യൂസിലാൻഡ് പൗരത്വം സ്വീകരിക്കാനൊരുങ്ങി ജെയിംസ് കാമറൂണ്‍
ട്രംപ് പ്രസിഡന്‍റായിരിക്കുന്ന കാലത്ത് അമേരിക്കയില്‍ ജീവിക്കാന്‍ സാധിക്കില്ലെന്ന് ജെയിംസ് കാമറൂണ്‍ പറഞ്ഞു

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനാൽ യുഎസ് ഉപേക്ഷിക്കാനൊരുങ്ങി ഹോളിവുഡ് സംവിധായകനും നിർമാതാവുമായ ജെയിംസ് കാമറൂൺ. ട്രംപ് പ്രസിഡന്‍റായിരിക്കുന്ന കാലത്ത് യുഎസില്‍ ജീവിക്കാന്‍ സാധിക്കില്ലെന്ന് ജെയിംസ് കാമറൂണ്‍ പറഞ്ഞു.
അമേരിക്കയിൽ നിന്ന് സ്ഥിരമായി ന്യൂസിലൻഡിലേക്ക് താമസം മാറാൻ പദ്ധതിയിടുന്നതായി കാമറൂൺ പറഞ്ഞു. അമേരിക്കയിൽ തനിക്ക് സുരക്ഷയുണ്ടെന്ന് തോന്നുന്നില്ലെന്നും എല്ലാ ദിവസവും പത്രങ്ങളുടെ ആദ്യ പേജിൽ ട്രംപിന്‍റെ ചിത്രം കാണാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പോഡ് കാസ്റ്റിലാണ് സംവിധായകന്‍ നിലപാട് വ്യക്തമാക്കിയത്.
'മാന്യമായ എല്ലാ കാര്യത്തില്‍ നിന്നും ഒരു പിന്നോട്ട് പോക്ക് കാണാനുണ്ട്. ചരിത്രപരമായി അമേരിക്ക എന്തിന് വേണ്ടി നിലകൊണ്ടോ അതില്‍ നിന്നെല്ലാം പിന്നോട്ട് പോക്കാണ് കാണുന്നത്. ഇതൊരു പൊള്ളയായ ആശയമാണ്. ചിലര്‍ സ്വന്തം നേട്ടത്തിനായി അത് കഴിയുന്നത്ര വേഗത്തിൽ പൊള്ളയാക്കുകയാണെന്ന് ഞാൻ കരുതുന്നു. എല്ലാ ദിവസവും ഒന്നാം പേജിൽ അതിനെക്കുറിച്ച് വായിക്കേണ്ടതില്ലെന്നാണ് എന്‍റെ തീരുമാനം. മാത്രമല്ല അത് അത്ര സുഖമുള്ള കാര്യ അല്ല. ന്യൂസിലാൻഡിലെ പത്രങ്ങള്‍ കുറഞ്ഞത് ഇതൊക്കെ മൂന്നാം പേജിലെങ്കിലുമെ ഇടൂ. പേപ്പറിന്‍റെ ഒന്നാം പേജിൽ ഇനി ആ ആളുടെ മുഖം കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവിടെ ഇപ്പോള്‍ അത് ഒഴിച്ചുകൂടാന്‍ കഴിയാത്ത കാര്യമായി. ഒരു കാർ ഇടിച്ചുകയറുന്നത് വീണ്ടും വീണ്ടും കാണുന്നത് പോലെയാണ് ഇത്'- ജെയിംസ് കാമറൂണ്‍ പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി കാമറൂൺ യുഎസിൽ ഉള്ളതിനേക്കാൾ കൂടുതൽ സമയം ന്യൂസിലൻഡിലാണ് ചെലവഴിച്ചത്. ഭാവി സിനിമകള്‍ ന്യൂസിലന്‍ഡില്‍ ചെയ്യാനാണ് പദ്ധതിയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഹോളിവുഡിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകളായ ടൈറ്റാനിക്, അവതാർ തുടങ്ങിയ ചിത്രങ്ങലുടെ സൃഷ്ടാവാണ് ജെയിംസ് കാമറൂണ്‍. അവതാര്‍ ചലച്ചിത്ര പരമ്പരയിലെ മൂന്നാം ചിത്രം 'അവതാര്‍ ഫയര്‍ ആന്‍റ് ആഷ്' ആണ് ജെയിംസ് കാമറൂണിന്‍റെ അടുത്തതായി വരാനുള്ള ചിത്രം.
Adjust Story Font
16

