'ഭയാനകം,വേദനാജനകം'; ഗസ്സയിലേത് വംശഹത്യയെന്ന് നടി ജെന്നിഫര്‍ ലോറൻസ്
അതേസമയം ഗസ്സയിൽ നരഹത്യ തുടരുകയാണ് ഇസ്രായേൽ

(AP Photo/Miguel Oses)
വാഷിംഗ്ടൺ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയെന്ന് അമേരിക്കൻ നടി ജെന്നിഫര്‍ ലോറൻസ്. സ്പെയിനിൽ സാൻ സെബാസ്റ്റ്യൻ ചലച്ചിത്രമേളക്കിടെ തന്‍റെ പുതിയ ചിത്രമായ ഡൈ, മൈ ലവ്(Die, My Love) എന്ന ചിത്രത്തിന്‍റെ വാര്‍ത്താസമ്മേളനത്തിനിടെയാണ് നടി ഗസ്സയിലെ കൂട്ടക്കുരുതിയിൽ ഞെട്ടൽ രേഖപ്പെടുത്തിയത്. ഫെസ്റ്റിവൽ മോഡറേറ്റർ തടയാൻ ശ്രമിച്ചിട്ടും നിരവധി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ലോറൻസ് മറുപടി നൽകിയതായി ഡെഡ്‌ലൈൻ റിപ്പോർട്ട് ചെയ്യുന്നു .
''എനിക്ക് പേടിയാണ്, ഇത് വേദനാജനകമാണ്. സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒരു വംശഹത്യയിൽ കുറഞ്ഞതല്ല, അത് ഭയാനകമാണ്. എന്‍റെ കുട്ടികളെയും നമ്മുടെ എല്ലാ കുട്ടികളെയും ഓർത്ത് ഞാൻ ഭയപ്പെടുന്നു " ജെന്നിഫര്‍ പറഞ്ഞു. ഗസ്സയോടുള്ള അമേരിക്കൻ നിലപാട് തന്നെ ദുഃഖിപ്പിക്കുന്നതായും നടി കൂട്ടിച്ചേര്‍ത്തു.
ഫലസ്തീൻ ജനതക്കെതിരെയുള്ള വംശഹത്യയിൽ പ്രതിഷേധിച്ച് ഇസ്രായേലി ചലച്ചിത്ര സ്ഥാപനങ്ങളെ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചുള്ള പ്രതിജ്ഞയിൽ ഈയിടെ നൂറുകണക്കിന് അഭിനേതാക്കളും സംവിധായകരും ചലച്ചിത്ര വിദഗ്ധരും ഒപ്പുവെച്ചിരുന്നു. അമേരിക്കൻ അഭിനേതാക്കളായ മാർക്ക് റുഫല്ലോ, എമ്മ സ്റ്റോൺ,ജോക്വിൻ ഫീനിക്സ്, ഒലിവിയ കോൾമാൻ, അവാ ഡുവെർണേ, ജാവിയർ ബാർഡെം, റെബേക്ക ഹാൾ, യോർഗോസ് ലാന്തിമോസ് എന്നിവര്‍ ഇതിൽ ഒപ്പിട്ടിരുന്നു. എന്നാൽ ജെന്നിഫര്‍ ഒപ്പിട്ടിരുന്നില്ല. 'ആരാണ് ഉത്തരവാദികളെന്ന് ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ' എന്നാണ് പ്രതിജ്ഞയെ പരാമര്‍ശിച്ചുകൊണ്ട് ലോറൻസ് പറഞ്ഞത്.
അതേസമയം ഗസ്സയിൽ നരഹത്യ തുടരുകയാണ് ഇസ്രായേൽ. ഇന്നലെ 61 പേർ കൂടി കൊല്ലപ്പെട്ടു.ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാനായിട്ടില്ലെന്നും ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പറഞ്ഞു. യുഎൻ പൊതുസഭ വാർഷിക സമ്മേളനത്തിലാണ് നെതന്യാഹുവിന്‍റെ പ്രഖ്യാപനം. ഗസ്സയിൽ നടത്തുന്നത് വംശഹത്യയാണെന്ന യുഎൻ വാദം അദ്ദേഹം തള്ളി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുന്നവർ ഭീകരതയെ പ്രോൽസാഹിപ്പിക്കുകയാണെന്നും നെതന്യാഹു ആരോപിച്ചു.
Adjust Story Font
16

