എഞ്ചിനിൽ തീ; നേപ്പാളിൽ നിന്നും തുർക്കിയിലേക്ക് പുറപ്പെട്ട വിമാനത്തിന് കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ്
വിമാനത്തിന്റെ വലത് എഞ്ചിനിൽ തീപടർന്നുവെന്ന് അറിയിച്ചാണ് അടിയന്തര ലാൻഡിങ്ങിന് പൈലറ്റ് അനുമതി തേടിയത്

- Updated:
2026-02-04 12:37:12.0

കൊല്‍ക്കത്ത: വിമാനത്തിന്റെ എഞ്ചിനിൽ തീപിടിച്ചതിനെ തുടര്‍ന്ന് കാഠ്മണ്ഡു-ഇസ്താംബുൾ ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്തയിൽ അടിയന്തര ലാന്‍ഡിങ്.
ടർക്കിഷ് 727 വിമാനമാണ് നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ(എന്‍എസ്‌സിബിഐ) ഇന്ന് ഉച്ചകഴിഞ്ഞ് 2.49തോടെ ഇറക്കിയത്. വിമാനത്തിന്റെ വലത് എഞ്ചിനിൽ തീപടർന്നുവെന്ന് കാണിച്ചാണ് അടിയന്തര ലാൻഡിങ്ങിന് പൈലറ്റ് അനുമതി തേടിയത്. വിവരം കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളറെ അറിയിക്കുകയായിരുന്നു.
236 യാത്രക്കാരുമായി പുറപ്പെട്ട വിമാനം നിലവിൽ കൊൽക്കത്ത വിമാനത്താവളത്തിലാണെന്നും പരിശോധന നടത്തിവരികയാണെന്നും എൻഎസ്‌സിബിഐ എയർപോർട്ട് ഡയറക്ടർ അറിയിച്ചു. വിമാനം പറന്നുയർന്ന് നാല് മിനിറ്റിനുള്ളിൽ തന്നെ തീപിടിക്കുകയായിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1:28നാണ് വിമാനം കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്.
എഞ്ചിന് തീപിടിച്ചതിനെത്തുടർന്ന് കാഠ്മണ്ഡുവിന് പടിഞ്ഞാറ് ഭാഗത്തേക്ക് വിമാനം തിരിച്ചുവിടുകയും, വലതുവശത്തെ എഞ്ചിൻ ഓഫ് ചെയ്ത ശേഷം ഏകദേശം 10 മിനിറ്റോളം ആകാശത്ത് വട്ടമിട്ടു പറക്കുകയും ചെയ്തു. പിന്നീട് തീ നിയന്ത്രണവിധേയമായി. ഒരു എഞ്ചിൻ പ്രവർത്തനരഹിതമാകുകയും ചെയ്തു. മറ്റേ എഞ്ചിന്‍ ഉപയോഗിച്ച് യാത്ര തുടരാമെങ്കിലും റിസ്ക് എടുത്തില്ല.
ദീർഘദൂര യാത്രയ്ക്ക് വിമാനം സുരക്ഷിതമല്ലെന്ന് ക്രൂ അംഗങ്ങൾ വിലയിരുത്തി. കാഠ്മണ്ഡുവിലേക്കോ ഭൈരഹവയിലേക്കോ മടങ്ങാനുള്ള അവസരം ഉണ്ടായിരുന്നിട്ടും, പൈലറ്റുമാർ യാതൊരുവിധ റിസ്കും എടുക്കാൻ തയ്യാറാകാതെ വിമാനം കൊൽക്കത്തയിലേക്ക് തിരിച്ചുവിടുകയായിരുന്നുവെന്നാണ് 'ദി കാഠ്മണ്ഡു പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നത്.
Adjust Story Font
16
