മൃതദേഹം ഇറാഖില്‍ നിന്നും ഇറാനിലെത്തിച്ചു; ആയത്തുല്ല അലി ഖാംനഈയുടെ ഖബറടക്കം ഇന്ന് മഷ്ഹദിൽ
ഇറാഖിലെ വിശുദ്ധ നഗരങ്ങളായ നജാഫിലും കർബലയിലും നടന്ന വിപുലമായ വിലാപയാത്രകൾക്കും അന്ത്യോപചാര ചടങ്ങുകൾക്കും ശേഷമാണ് ഖാംനഈയുടെ ഭൗതികശരീരം ഇറാനിലേക്ക് തിരികെ കൊണ്ടുവന്നത്

- Published:
9 July 2026 2:41 PM IST

തെഹ്റാന്‍: യുഎസ് -ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഖബറടക്കം ഇന്ന് മഷ്ഹദിൽ നടക്കും. ആറു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾക്കൊടുവിലാണ് അലി ഖാംനഇക്ക് അന്ത്യവിശ്രമമൊരുങ്ങുന്നത്. ചടങ്ങിൽ ഒന്നരക്കോടിയോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഹാൻ എയർവേയ്‌സിന്റെ പ്രത്യേക വിമാനത്തിലാണ് ഖാംനഈയുടെ മൃതദേഹം ഇറാഖില്‍ നിന്നും മഷ്ഹദിൽ എത്തിച്ചത്. ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന ആണ് വിമാനം മഷ്ഹദ് എയർപോർട്ടിൽ ഇറങ്ങുന്നതിന്റെയും അവിടെ നിന്ന് കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇറാഖിലെ വിശുദ്ധ നഗരങ്ങളായ നജാഫിലും കർബലയിലും നടന്ന വിപുലമായ വിലാപയാത്രകൾക്കും അന്ത്യോപചാര ചടങ്ങുകൾക്കും ശേഷമാണ് ഖാംനഈയുടെ ഭൗതികശരീരം ഇറാനിലേക്ക് തിരികെ കൊണ്ടുവന്നത്.
ഖാംനഈയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹം വഹിച്ചുള്ള വാഹനം ഇമാം അലിയുടെ മഖ്ബറയിലേക്ക് നീങ്ങുമ്പോൾ പതിനായിരക്കണക്കിന് ആളുകളാണ് അനുഗമിച്ചത്. ഇവിടെ നടന്ന പ്രാർഥനാ ചടങ്ങുകൾ വികാരാധീനമായിരുന്നു. നേരത്തെ തെഹ്‌റാനിലും ഖുമിലും നടന്ന പൊതുദർശനത്തിന് ശേഷമാണ് ഭൗതികശരീരം ഇറാഖിലെത്തിച്ചത്.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള വിലാപയാത്രകൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്റെ വിവിധ നഗരങ്ങൾ സാക്ഷ്യം വഹിച്ചത്. വരും മണിക്കൂറുകളിൽ ഇറാനിലെ പുണ്യനഗരമായ മഷ്ഹദിലെ അന്ത്യകർമ്മങ്ങൾക്ക് ശേഷം സംസ്കാര ചടങ്ങുകൾ പൂർത്തിയാകും. ഫെബ്രുവരി 28ന് ഇസ്രായേലും യുഎസും ചേർന്നു നടത്തിയ ആക്രമണത്തിലാണ് ഖാംനഈയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ശേഷം ഖാംനഈയുടെ മൃതദേഹത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ ഇറാൻ പുറത്തുവിട്ടിരുന്നില്ല. നാല് മാസങ്ങൾക്ക് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
അതേസമയം യുഎസ് - ഇറാൻ സേനകൾ ആക്രമണ -പ്രത്യാക്രമണങ്ങൾ തുടർന്നതോടെ, ഹോർമുസിലും ഗൾഫ് മേഖലയിലും സംഘർഷം കനക്കുകയാണ്. ഇന്നത്തെ ആക്രമണത്തിൽ ഇറാനിൽ 4 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനിടെ കരാറിനു വേണ്ടി ഇറാൻ ആഗ്രഹിക്കുന്നതായി യു.എസ് പ്രസിഡന്‍റ് ട്രംപ് പറഞ്ഞു. കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Adjust Story Font
16
