ഫ്രാൻസിലെ അവസാന പത്രവിൽപ്പനക്കാരനെ ആദരിച്ച് പ്രസിഡന്റ് മാക്രോൺ: നൽകിയത് ഉന്നത സിവിലിയൻ പുരസ്‌കാരം
പാരീസിന്റെ ഹൃദയഭാഗത്തുള്ള ഓരോ കഫേകളിലൂടെയും തമാശരൂപേണയുള്ള തലക്കെട്ടുകൾ വിളിച്ചുപറഞ്ഞ് പത്രങ്ങളെത്തിച്ചാണ് അലി പ്രശസ്തനാകുന്നത്

- Updated:
2026-02-02 14:54:40.0

പാരിസ്: ഫ്രാന്‍സിലെ അവസാനത്തെ പത്രവിൽപ്പനക്കാരന്‍ അലി അക്ബറിനെ ഉന്നത പുരസ്കാരം നല്‍കി ആദരിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. തന്റെ സുദീർഘമായ സേവനത്തിനുള്ള അംഗീകാരമായാണ് രാജ്യത്തിന്റെ ഉന്നത സിവിലിയന്‍ ബഹുമതിയായ 'നാഷണൽ ഓർഡർ ഓഫ് മെറിറ്റ്' (നൈറ്റ്‌ഹുഡ്) നൽകിയത്.
50 വർഷത്തോളം പത്രങ്ങൾ വിൽക്കുകയും, ഫ്രാൻസിനെ ഹൃദയത്തിൽ ഏറ്റുകയും ചെയ്ത അലിക്ക് മാക്രോ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 'പ്രിയപ്പെട്ട അലി, രാഷ്ട്രീയ വാർത്തകൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് ഞങ്ങളുടെ ടെറസുകളിലേക്ക് പത്രങ്ങളെത്തിച്ചതിന് നന്ദി, താങ്കള്‍ ഫ്രഞ്ച് മാധ്യമങ്ങളുടെ ശബ്ദമാണ്'- എലീസി കൊട്ടാരത്തിൽ നടത്തിയ പ്രസംഗത്തില്‍ ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വേദിയിലുണ്ടായിരുന്നു. പാകിസ്താനില്‍ നിന്ന് കുടിയേറിയതാണ് അലി അക്ബര്‍.
ഫ്രഞ്ച് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള ഓരോ കഫേകളിലൂടെയും തമാശരൂപേണയുള്ള തലക്കെട്ടുകൾ വിളിച്ചുപറഞ്ഞുകൊണ്ട് പത്രങ്ങളെത്തിച്ചാണ് അലി പ്രശസ്തനാകുന്നത്. ഓരോ രാഷ്ട്രീയ സംഭവങ്ങളുണ്ടാകുമ്പോഴും പത്രത്തിന്റെ തലക്കെട്ടിനാക്കേളുപരി അലി നല്‍കുന്ന തലക്കെട്ടുകള്‍ ശ്രദ്ധേയമായിരുന്നു. നര്‍മത്തിലുള്ള ഇത്തരം തലക്കെട്ടുകള്‍ അദ്ദേഹത്തിന്റേതായ ശൈലിയില്‍ വിളിച്ചുപറഞ്ഞായിരുന്നു അലി ആളുകള്‍ക്കിടിയിലേക്ക് എത്തിയിരുന്നത്. പ്രദേശവാസികളും വിനോദസഞ്ചാരികളും ഉള്‍പ്പെടെ കൗതുകത്തോടെയാണ് അലിയുടെ പത്രവിതരണം കണ്ടിരുന്നത്. പല അന്താരാഷ്ട്ര മാധ്യമങ്ങളിലും 70കാരനായ അലിയെക്കുറിച്ചുള്ള ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.
അലിയെക്കുറിച്ച് ചുവരുകൾക്ക് പോലും സംസാരിക്കാനുണ്ടാകുമെന്നായിരുന്നു മാർക്കേ സെന്റ് ജർമ്മന് എതിർവശത്തുള്ള റെസ്റ്റോറന്റിലെ വെയിറ്റര്‍ പറഞ്ഞിരുന്നത്. ഫ്രാൻസിനോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധമുള്ള സേവനത്തിന് അംഗീകാരമെന്നോണം നൈറ്റ് പദവി നൽകുമെന്ന് നേരത്തെ തന്നെ ഇമ്മാനുവേല്‍ മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16
