ഉറക്കം കെടുത്തി വീണ്ടും ബിഷ്‌ണോയ് സംഘം: ബിസിനസുകാരനെ വെടിവെച്ചുകൊലപ്പെടുത്തി, ഗായകന്റെ വീടിന് നേരെ വെടിവെപ്പ്
ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ സജീവ അംഗമായ ജഗ്ഗയെ രാജസ്ഥാൻ പൊലീസ് യുഎസിൽ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ രണ്ട് സംഭവങ്ങളും

ലോറന്‍സ് ബിഷ്ണോയ്-ദർശൻ സിംഗ് സാഹസി Photo-Special Arrangement
ന്യൂഡൽഹി: ഒരിടവേളക്ക് ശേഷം ബിഷ്‌ണോയ് സംഘത്തിന്റെ കൊലപാതകവും കൊലവിളിയും. കാനഡയിലെ പ്രമുഖ വ്യവസായിയും ഇന്ത്യന്‍ വംശജനുമായ ദർശൻ സിംഗ് സാഹസിയുടെ മരണത്തിന്റെ ഉത്തരവാദിത്തം ബിഷ്‌ണോയ് സംഘം ഏറ്റെടുത്തു. കാനഡയില്‍ തന്നെ പഞ്ചാബി ഗായകന്റെ വീടിന് നേരെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തവും സംഘം ഏറ്റെടുത്തു.
ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ സജീവ അംഗമായ ജഗ്ഗയെ രാജസ്ഥാൻ പൊലീസ് യുഎസിൽ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ രണ്ട് സംഭവങ്ങളും. ഇന്ത്യൻ വംശജനായ വ്യവസായി ദർശൻ സിങ് സാഹസിയുടെ കൊലപാതകത്തിന് പിന്നിൽ ബിഷ്‌ണോയി സംഘാംഗമായ ഗോൾഡി ദില്ലൺ ആണെന്നാണ് സമൂഹമാധ്യമ പോസ്റ്റിലൂടെ സംഘം അവകാശപ്പെടുന്നത്.
68 കാരനായ സഹാസി മയക്കുമരുന്ന് ബിസിനസിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നുമാണ് അവകാശവാദം. തിങ്കളാഴ്ച രാവിലെയാണ് അബോട്ട്സ്ഫോർഡിലുള്ള വീടിന് പുറത്ത് വെച്ച് സഹാസി വെടിയേറ്റ് കൊല്ലപ്പെട്ടത്. സാഹസി പുറത്തിറങ്ങുന്നത് വരെ അക്രമി സ്വന്തം കാറില്‍ കാത്തിരിക്കുകയായിരുന്നുവെന്നും ഇയാള്‍ പുറത്തിറങ്ങിയ ഉടനെ തന്നെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം.
അതേസമയം പഞ്ചാബി ഗായകൻ ചന്നി നാട്ടന്റെ വീടിന് പുറത്താണ് വെടിവെപ്പുണ്ടായത്. ചന്നി നട്ടന് മറ്റൊരു ഗായകനായ സർദാർ ഖേരയുമായുള്ള അടുപ്പമാണ് വെടിവെപ്പിലേക്ക് എത്തിയതെന്നാണ് സംഘം അവകാശപ്പെടുന്നത്. നട്ടനുമായി സംഘത്തിന് വ്യക്തിപരമായ ശത്രുതയില്ലെന്നും, എന്നാൽ ഖേരയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന ഏതൊരു ഗായകനും പേടിക്കണമെന്നും പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു. സർദാർ ഖേരയെ ഉന്നമിടുമെന്ന് നേരത്തെ തന്നെ ബിഷ്ണോയ് സംഘം വ്യക്തമാക്കിയതാണ്.
Adjust Story Font
16

