അഫ്ഗാനിസ്താനിൽ വൻ ഭൂചലനം: മരണസംഖ്യ 600 കടന്നു, 1500 ലേറെ പേര്‍ക്ക് പരിക്ക്
റിക്ടർ സ്‌കെയിലിൽ തീവ്രത 6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്

കാബൂൾ: അഫ്ഗാനിസ്താനിലുണ്ടായ വൻ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. 600ലേറെ മരിച്ചെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
റിക്ടർ സ്‌കെയിലിൽ തീവ്രത 6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 1500 ലേറെ പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് ഭൂകമ്പമുണ്ടായത്. അതേസമയം 500ലധികം മരണം ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിരവധി കെട്ടിടങ്ങൾ ഇപ്പൊഴും മണ്ണിനടിയിലായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
ജലാലാബാദിൽ നിന്നും 27 കിലോമീറ്റർ അകലെയാണ് പ്രഭവസ്ഥാനം. മണ്ണിടിച്ചിലിൽ പ്രഭവകേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ട് പോയതിനാൽ നാശനഷ്ടങ്ങൾ വിലയിരുത്താൻ സമയമെടുക്കും. വെള്ളപൊക്കവും മണ്ണിച്ചിലും രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കുന്നുണ്ട്. ഭൂചലനത്തിൽ തകർന്ന പ്രദേശങ്ങളിൽ 90 ശതമാനവും പർവ്വത മേഖലകളായത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ആളുകളെ പുറത്തെത്തിക്കാൻ ഹെലികോപ്റ്ററുകളാണ് നിലവിൽ ഉപയോഗിക്കുന്നത്.താലിബാൻ സർക്കാർ അന്താരാഷ്ട്ര സംഘടനകളിൽ നിന്നും സഹായം അഭ്യർഥിച്ചിട്ടുണ്ട്. കുനാറിൽ 610 പേർക്കും നംഗർഹറിൽ 12 പേർക്കുമാണ് ജീവൻ നഷ്ടമായത്.
'കിഴക്കൻ പ്രവിശ്യകളിൽ ചിലതിൽ ജീവഹാനിയും സ്വത്തുനാശവും ഉണ്ടാക്കിയതായി'- താലിബാൻ സർക്കാർ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ദുരിതബാധിതർക്കായി പ്രാദേശിക ഉദ്യോഗസ്ഥരും താമസക്കാരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Adjust Story Font
16

