Quantcast

മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയി; ഉടൻ വിട്ടയക്കണമെന്ന് സെലൻസ്‌കി

യുക്രൈൻ തലസ്ഥാനമായ കിയവ് പിടിക്കാൻ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കിയതായാണ് റിപ്പോർട്ട്

MediaOne Logo

Web Desk

  • Updated:

    2022-03-12 15:00:14.0

Published:

12 March 2022 2:56 PM GMT

മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയി; ഉടൻ വിട്ടയക്കണമെന്ന് സെലൻസ്‌കി
X

യുക്രൈനിലെ മെലിറ്റോപോൾ മേയറെ തട്ടിക്കൊട്ടുപോയി റഷ്യൻ സൈന്യം. മേയർ ഇവാൻ ഫെഡോറോവിനെയാണ് റഷ്യൻ സൈനികർ വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയത്. സൈന്യത്തിന്റെ നടപടിയിൽ രോഷാകുലനായാണ് യുക്രൈൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കി പ്രതികരിച്ചത്. മേയറെ റഷ്യൻ സൈന്യം ഉടൻ വിട്ടയക്കണമെന്ന് സെലൻസ്‌കി ആവശ്യപ്പെട്ടു.

മേയറെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി സെലൻസ്‌കി ഫ്രാൻസിന്റെയും ജർമ്മനിയുടെയും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ''ഞങ്ങളുടെ ആവശ്യം ന്യായമുള്ളതാണ്, ഞാൻ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനെ ഫോണിൽ വിളിച്ചിട്ടുണ്ട്, ഞങ്ങളുടെ ആളുകളെ മോചിപ്പിക്കാൻ ആവശ്യമായ എല്ലാവരുമായും ഞാൻ സംസാരിക്കും'', മേയറെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള വീഡിയോയിൽ സെലൻസ്‌കി പറഞ്ഞു. റഷ്യൻ അധിനിവേശത്തിനെതിരെയും മേയറെ തട്ടിക്കൊണ്ടുപോയതിനെതിരെയും യുക്രൈനിയൻ ജനത മെരിറ്റോപോളിൽ പ്രതിഷേധിച്ചു. 'മോസ്‌കോ, നിങ്ങൾ കേൾക്കുന്നുണ്ടോ? അധിനിവേശത്തിനെതിരെ 2,000 പേർ മെലിറ്റോപോളിൽ പ്രകടനം നടത്തുന്നു, യുദ്ധത്തിനെതിരെ മോസ്‌കോയിൽ എത്രപേർ പ്രതിഷേധിക്കും ?' സെലൻസ്‌കി ചോദിച്ചു.

അതേസമയം മെരിയൂപോളിലെ ചരിത്രപ്രസിദ്ധമായ മുസ്ലിം പള്ളിക്ക് നേരെ റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തിയെന്ന് യുക്രൈൻ അധികൃതർ വ്യക്തമാക്കി. ഇവിടെ മുതിർന്നവരും കുട്ടികളുമടക്കം എൺപതോളം സിവിലിയൻമാർ അഭയം തേടിയിരുന്നതായും യുക്രൈൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ''മരിയൂപോളിലെ സുൽത്താൻ സുലൈമാന്റെയും അദ്ദേഹത്തിന്റെ ഭാര്യ റോക്സോലനയുടെയും (ഹുറെം സുൽത്താൻ) പള്ളിയിൽ റഷ്യ ഷെല്ലാക്രമണം നടത്തി. തുർക്കി പൗരൻമാരടക്കം എൺപതിലധികം സിവിലിയൻമാരാണ് പള്ളിയിൽ അഭയം തേടിയിരുന്നത്.''-വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു.

യുക്രൈൻ തലസ്ഥാനമായ കിയവ് പിടിക്കാൻ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കിയതായാണ് റിപ്പോർട്ട്. കിയവിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തിലൂടെയാണ് റഷ്യൻ സേന കടന്നുകയറ്റം നടത്തുന്നത്. മരിയൂപോൾ, ഒഡേസ, ഖാർകീവ് നഗരങ്ങളും റഷ്യ ശക്തമായ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

TAGS :

Next Story