തകർന്ന വീടകങ്ങളിലേക്ക് അവർ തിരിച്ചെത്തുന്നു; 3,76,000+ ഫലസ്തീനികൾ വടക്കൻ ഗസയിൽ മടങ്ങിയെത്തിയെന്ന് യുഎൻ
വടക്കൻ ഗസ്സയിൽനിന്ന് പത്തുലക്ഷത്തോളം പേരെ ഇസ്രായേൽ ഭീഷണിപ്പെടുത്തിയും ബോംബിട്ടും ആട്ടിയോടിച്ചുവെന്നാണ് കണക്കുകൾ

ഗസ: വെടിനിർത്തൽ കരാറായതിന് പിന്നാലെ 3,76,000 ലധികം ഫലസ്തീനികൾ വടക്കൻ ഗസയിലെ വീടുകളിലേക്ക് മടങ്ങിയതായി യുഎൻ. തെക്കൻ ഗസയെയും വടക്കൻ ഗസയേയും വേർതിരിക്കന്ന നെത് സരിം ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറിയതോടെയാണ് ജനം വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയത്. മേഖലയിലെ രണ്ട് പ്രധാന റോഡുകളിൽ നിന്നും ഇസ്രായേൽ സൈന്യം പിൻവാങ്ങി.
3,76,000-ത്തിലധികം ആളുകൾ വടക്കൻ ഗാസയിലെ അവരുടെ ജന്മസ്ഥലങ്ങളിലേക്ക് മടങ്ങിയതായി കണക്കാക്കപ്പെടുന്നുവെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ വടക്കൻ ഗസ്സയിൽ നിന്നാണ് വ്യാപകമായി കൂട്ടപ്പലായനം ഉണ്ടായത്.
ഒരു വർഷത്തിലേറെയായ അഭയാർത്ഥികളായ കഴിഞ്ഞവർ മടങ്ങിയെത്തിയത് പൂർണമായും തകർക്കപ്പെട്ട വീടുകളിലേക്കാണ്. 2023 ഒക്ടോബർ ഏഴിന് ശേഷം വടക്കൻ ഗസ്സയിൽനിന്ന് പത്തുലക്ഷത്തോളം പേരെ ഇസ്രായേൽ ഭീഷണിപ്പെടുത്തി ആട്ടിയോടിച്ചുവെന്നാണ് കണക്കുകൾ.
ഫലസ്തീനിൽ നിന്ന് കുടിയിറക്കപ്പെട്ടവരിൽ 80 ശതമാനവും വടക്കൻ മേഖലകളിലേക്ക് മടങ്ങുന്നതായി ഗസ അധികൃതരും വ്യക്തമാക്കി. ഗസ്സ മുനമ്പിലെ ഗവൺമെന്റ് മീഡിയ ഓഫീസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 80 ശതമാനം ആളുകളും കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്തിന്റെ വടക്കൻ മേഖലകളിലേക്ക് മടങ്ങിയെന്നാണ്.പ്രദേശത്തുണ്ടായ നാശവും മറ്റും പരിഗണിക്കാതെയാണ് ജനം സ്വന്തം മണ്ണിലേക്ക് ഒഴുകിയെത്തുന്നത്. മടങ്ങിവരുന്നവരുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ഗുരുതരമായ ആശങ്കകളും വിവിധ ഏജൻസികൾ പങ്കുവെക്കുന്നു.
Adjust Story Font
16