ഇറാൻ ആക്രമണം; വൻ നാശനഷ്ടങ്ങൾ സംഭവിച്ച സൊറോക്കോ സൈനിക ആശുപത്രി സന്ദർശിച്ച് നെതന്യാഹു
ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയെന്നോണമായിരുന്നു സൊറോക്ക ആശുപത്രിക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണം

തെല്‍ അവിവ്: ഇറാന്റെ മിസൈൽ ആക്രമണത്തിൽ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ബീർഷെബയിലെ സൊറോക്ക സൈനിക ആശുപത്രി സന്ദര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയെ ലക്ഷ്യംവെക്കുമെന്ന് സന്ദർശന വേളയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട നെതന്യാഹു വ്യക്തമാക്കി. ''ആരെയും ഒഴിവാക്കില്ല, എല്ലാ സാധ്യകളും ഞങ്ങള്‍ക്ക് മുന്നിലുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കുന്നില്ല''- നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാംനഈയെ ഇല്ലാതാക്കുക എന്നത് ഇസ്രായേലിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് നേരത്തെ ഇസ്രായേൽ പ്രതിരോധ മന്ത്രിയും വ്യക്തമാക്കിയിരുന്നു.
അതേസമയം വ്യാപകമായ നാശനഷ്ടമാണ് സൊറോക്ക ആശുപത്രിക്ക് സംഭവിച്ചത്. ആശുപത്രി ഡയറക്ടർ ജനറൽ, ശ്ലോമി കോഡേഷ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. അത്യാവശ്യ കാര്യങ്ങള്‍ക്കെല്ലാതെ ആരും ആശുപത്രിയിലേക്ക് വരരുതെന്നും കോഡേഷ് പറയുകയും ചെയ്തു. പുറത്തുവരുന്ന ചിത്രങ്ങളിലും വീഡിയോകളിലും നാശനഷ്ടം പ്രകടമായിരുന്നു. ആക്രമണത്തില്‍ 30ലധികം പേര്‍ക്കാണ് പരിക്കേറ്റത്. ചിലരുടെ നില ഗുരുതരമാണ്. അതേസമയം ഇതുപോലെയുള്ള ആക്രമണങ്ങള്‍ ഇനിയുമുണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ബീര്‍ഷെബ മേയര്‍ റുവിക് ഡാനിലോവിച്ച് പറഞ്ഞു.
ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയെന്നോണമായിരുന്നു സൊറോക്ക ആശുപത്രിക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണം. ഗസ്സയിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കുന്ന ആശുപത്രിയാണിത്. പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കി ഇറാൻ വീണ്ടും നടത്തിയ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചിട്ടുണ്ട്. ഇതിനിടെ ആക്രമണത്തിന്റെ റിപ്പോർട്ടിങിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പും ഏർപ്പെടുത്തി.
Adjust Story Font
16

