Quantcast

വൈദ്യുതിയില്ല, ക്യൂബ ഇരുട്ടിൽ; പ്രതിഷേധവുമായി ജനം തെരുവില്‍

ക്യൂബയ്ക്ക് എണ്ണ വിതരണം ചെയ്യുന്ന ഏതൊരു രാജ്യത്തിനെതിരെയും തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി

MediaOne Logo
വൈദ്യുതിയില്ല, ക്യൂബ ഇരുട്ടിൽ; പ്രതിഷേധവുമായി ജനം തെരുവില്‍
X

ഹവാന: യുഎസ് ഉപരോധത്തെ തുടര്‍ന്ന് വൈദ്യുതി ഗ്രിഡിന്റെ പ്രവര്‍ത്തനം താറുമാറായതോടെ ക്യൂബയിൽ കടുത്ത വൈദ്യുതി പ്രതിസന്ധി. തലസ്ഥാനമായ ഹവാന ഉൾപ്പെടെ ദ്വീപിന്റെ ഭൂരിഭാഗവും ഇരുട്ടിലാണെന്നാണ് റിപ്പോര്‍ട്ട്. തെരുവുകളിൽ ഹെഡ്‌ലാമ്പുകളും ബാറ്ററിയിൽ പ്രവർത്തിക്കുന്ന വിളക്കുകളും മാത്രമാണ് പ്രവര്‍ത്തിച്ചത്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പിന്നാലെ ഭക്ഷ്യവില വർധനവും ക്യൂബയില്‍ ജനത്തെ തെരുവിലിറക്കിയിട്ടുണ്ട്.

അതേസമയം വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും വൈദ്യുതി ബന്ധം ക്രമേണ പുനഃസ്ഥാപിച്ചു വരികയാണെന്നാണ് ക്യൂബയിലെ ഗ്രിഡ് ഓപ്പറേറ്ററായ യുഎന്‍ഇ അറിയിക്കുന്നത്. എണ്ണക്കപ്പലുകൾക്ക് യുഎസ് ഏർപ്പെടുത്തിയ ഉപരോധം, കാലഹരണപ്പെട്ട വൈദ്യുതി ഇൻഫ്രാസ്ട്രക്ചർ, വിട്ടുമാറാത്ത ഇന്ധനക്ഷാമം തുടങ്ങിയവയാണ് ക്യൂബയെ വൈദ്യുതി തടസങ്ങളിലേക്ക് തള്ളിവിടുന്നത്.

ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും ക്ഷാമത്തോടൊപ്പം വൈദ്യുതി തടസം കൂടി നേരിടുന്നതോടെ പരസ്യമായ ജനരോഷമാണ് തലസ്ഥാനത്ത് അരങ്ങേറുന്നത്. മധ്യ ഹവാനയിൽ ആളുകൾ തെരുവിലിറങ്ങിയതോടെ സംഘര്‍ഷ സാഹചര്യമാണ് നിലവിലുള്ളത്. ക്യൂബയിൽ അനുമതിയില്ലാത്ത പ്രതിഷേധ പ്രകടനങ്ങൾ നിയമവിരുദ്ധമാണ്. വിലക്ക് ലംഘിക്കുന്നവർ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

'പമ്പുകൾ പ്രവർത്തിപ്പിക്കാൻ വൈദ്യുതി ഇല്ലാത്തതിനാൽ വെള്ളമില്ല. വൈദ്യുതിയും ഭക്ഷണവും എണ്ണയും ഇന്ധനവുമില്ല. സാധനങ്ങൾ ട്രക്കുകളിലും മറ്റും കൊണ്ടുപോകേണ്ടി വരുന്നതിനാൽ എല്ലാത്തിനും വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് തന്നെ സ്വകാര്യ സ്ഥാപനങ്ങളിൽ വലിയ വിലയാണ് ഈടാക്കുന്നത്'- ഹവാനയിലെ 26കാരനായ ലാസറോ ഹെർണാണ്ടസ് റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു.

ഇന്ധനത്തിനായി ഇറക്കുമതിയെയാണ് ക്യൂബ പ്രധാനമായും ആശ്രയിക്കുന്നത്. രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ പകുതിയോളം (പ്രതിദിനം ഏകദേശം 35,000 ബാരൽ എണ്ണ) വെനസ്വേലയില്‍ നിന്നായിരുന്നു. എന്നാല്‍ മഡുറോയെ യുഎസ് പിടികൂടിയതോടെ എണ്ണ വരവ് നിലച്ചിരിക്കുകയാണ്. ക്യൂബയ്ക്ക് എണ്ണ വിതരണം ചെയ്യുന്ന ഏതൊരു രാജ്യത്തിനെതിരെയും തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ക്യൂബ പിടിച്ചെടുക്കുമെന്നും അദ്ദേഹം പറയുന്നു. അതിനാല്‍ ക്യൂബയിലെ പ്രതിസന്ധി അടുത്തെങ്ങും തീരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

TAGS :

Next Story