തിരക്കിട്ട നീക്കങ്ങളുമായി പാകിസ്താൻ; പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേര്‍ന്നു
ഇന്ത്യയുടെ നയതന്ത്ര തിരിച്ചടി ചർച്ചയാകും

ഇസ്‍ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുള്ള ഇന്ത്യയുടെ നടപടിക്ക് പിന്നാലെ തിരക്കിട്ട നീക്കങ്ങളുമായി പാകിസ്താൻ. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേര്‍ന്നു. ഇന്ത്യയുടെ നയതന്ത്ര തിരിച്ചടി ചർച്ചയാകും. അതേസമയം പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യമന്ത്രാലയം നിർദേശം നൽകി. നിലവിൽ പാകിസ്താനിലുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തണം. പാകിസ്താൻ പൗരന്മാർക്ക് അനുവദിച്ച വിസകൾ ഏപ്രിൽ 27 മുതൽ അസാധുവാകും .മെഡിക്കൽ വിസയിൽ ഉള്ള പാക് പൗരന്മാർക്ക് ഏപ്രിൽ 29 വരെ ഇന്ത്യയിൽ തുടരാം.
ഇന്ത്യയുടെ ആരോപണങ്ങൾ ഗൗരവകരമല്ലെന്നും തെളിവുകളില്ലെന്നും വിശേഷിപ്പിച്ചെങ്കിലും, ദേശീയ സുരക്ഷാ സമിതി സമഗ്രമായ മറുപടി നൽകുമെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ പറഞ്ഞു. ആക്രമണവുമായി പാകിസ്താന് യാതൊരു ബന്ധവുമില്ലെന്നും ദാര്‍ ആവര്‍ത്തിച്ചു. "ഇത് ന്യായീകരിക്കാത്ത കോപമാണ്, ആഭ്യന്തര പരാജയങ്ങൾക്ക് പാകിസ്താനെ ബലിയാടാക്കുന്നതിന് തുല്യമാണ്" എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകബാങ്കിന്‍റെ മധ്യസ്ഥതയിൽ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര കരാറായതിനാൽ സിന്ധു നദീജല കരാർ ഏകപക്ഷീയമായി നിർത്തിവയ്ക്കാൻ കഴിയില്ലെന്ന് ദാര്‍ കൂട്ടിച്ചേർത്തു. ഇന്ത്യയുമായി സമഗ്ര സംഘർഷം ഉണ്ടാകുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ, മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യം അവലോകനം ചെയ്യുന്നതിനും ഒരു തന്ത്രം രൂപപ്പെടുത്തുന്നതിനും എൻഎസ്‌സി യോഗം സഹായിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങൾക്കും പാകിസ്താനെതിരായ തെറ്റായ പ്രചാരണങ്ങൾക്കും ശക്തമായ നയതന്ത്ര മറുപടി നൽകാൻ സർക്കാർ തീരുമാനിച്ചതായി വൃത്തങ്ങൾ ദി എക്സ്പ്രസ് ട്രിബ്യൂണിനോട് പറഞ്ഞു. "ഇന്ത്യയുടെ നാടകം എല്ലാ അന്താരാഷ്ട്ര വേദികളിലും തുറന്നുകാട്ടപ്പെടും. മോദി സർക്കാരിന്‍റെ അജണ്ട തുറന്നുകാട്ടപ്പെടും, നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യയുടെ എല്ലാ തന്ത്രങ്ങളും ആഗോള തലത്തിൽ പരാജയപ്പെടുത്തപ്പെടും," പാക് വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയുടെ മുൻ ആരോപണങ്ങൾ പാകിസ്താൻ ഇതിനകം തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ഇത്തവണയും മോദി സർക്കാരിന്‍റെ കൈവശം ആരോപണങ്ങൾ തെളിയിക്കുന്ന തെളിവുകളൊന്നുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തിയിരുന്നു.
അതേസമയം പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ മുന്നോട്ടുപോവുകയാണ്. ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ സുരക്ഷ പിൻവലിച്ചു. പുറത്തുവച്ചിരുന്ന പൊലീസ് ബാരിക്കേഡുകളും നീക്കം ചെയ്തു. പിന്നാലെ, എക്സ് അക്കൗണ്ട് മരവിപ്പിച്ചു. പാകിസ്താന്‍റെ ഔദ്യോഗിക എക്സ് ഇനി മുതൽ ഇന്ത്യയിൽ ലഭിക്കില്ല. പാകിസ്താൻ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ അർധരാത്രി വിളിച്ചുവരുത്തി ഇന്ത്യയുടെ നിർദേശങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രാലയമാണ് പാകിസ്താന്‍റെ ഉന്നത നയതന്ത്രജ്ഞൻ സാദ് അഹമ്മദിനെ വിളിച്ചുവരുത്തിയത്.
Adjust Story Font
16

