Quantcast

ഫലസ്തീന് ഐക്യദാര്‍ഢ്യം; പാകിസ്താനില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക്

രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് കാക്കർ ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പുതുവർഷത്തിൽ ശാന്തതയും വിനയവും പ്രകടിപ്പിക്കാനും ആഹ്വാനം ചെയ്തു

MediaOne Logo

Web Desk

  • Published:

    29 Dec 2023 3:34 AM GMT

Anwaarul Haq Kakar
X

അൻവാറുൽ ഹഖ് കാക്കർ

ഇസ്‍ലാമാബാദ്: പുതുവത്സരാഘോഷങ്ങള്‍ക്ക് പാകിസ്താനില്‍ വിലക്ക്. ഗസ്സയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുവേണ്ടിയാണ് പാക് കാവല്‍ പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കർ വ്യാഴാഴ്ച രാജ്യത്ത് പുതുവത്സരാഘോഷം കര്‍ശനമായി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് കാക്കർ ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പുതുവർഷത്തിൽ ശാന്തതയും വിനയവും പ്രകടിപ്പിക്കാനും ആഹ്വാനം ചെയ്തു."ഫലസ്തീനിലെ ഗൗരവതരമായ സാഹചര്യം കണക്കിലെടുത്ത്, നമ്മുടെ ഫലസ്തീൻ സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി, പുതുവർഷത്തിനായി ഏതെങ്കിലും തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് സർക്കാരിന്‍റെ കർശനമായ നിരോധനം ഉണ്ടായിരിക്കും," അദ്ദേഹം പറഞ്ഞു. അക്രമത്തിന്‍റെയും അനീതിയുടെയും എല്ലാ പരിധികളും ലംഘിച്ച ഇസ്രായേലി സേന ഇതുവരെ 21,000 ഫലസ്തീനികളെ കൊന്നതായി കാക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഗസ്സയിലും വെസ്റ്റ്ബാങ്കിലും നിരപരാധികളായ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നതിലും നിരായുധരായ ഫലസ്തീനികളെ വംശഹത്യ ചെയ്യുന്നതിലും പാകിസ്താനും മുസ്‍ലിം സമൂഹവും വേദനാജനകമായ അവസ്ഥയിലാണ്.പാകിസ്താന്‍ രണ്ട് സഹായ പാക്കേജുകൾ ഫലസ്തീനിലേക്ക് അയച്ചിട്ടുണ്ടെന്നും മൂന്നാമത്തെ പാക്കേജ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീനിന് സമയബന്ധിതമായി സഹായം നൽകാനും ഗസ്സയില്‍ കഴിയുന്നവരെ ഒഴിപ്പിക്കാനും പാകിസ്താന്‍ ജോർദാനുമായും ഈജിപ്തുമായും ചർച്ചയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കാക്കര്‍ അറിയിച്ചു. വിവിധ ആഗോള വേദികളിൽ പലസ്തീൻ ജനതയുടെ ദുരവസ്ഥ ഉയർത്തിക്കാട്ടാനാണ് പാകിസ്താന്‍ ശ്രമിച്ചതെന്നും ഇസ്രായേൽ രക്തച്ചൊരിച്ചിൽ തടയാൻ ഭാവിയിലും ഇത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story