Quantcast

'ബലൂച് ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം'; ഇറാനെതിരെ തിരിച്ചടിച്ച് പാകിസ്താൻ-റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസമായിരുന്നു സിറിയ, ഇറാഖ്, പാകിസ്താൻ എന്നീ അയൽരാജ്യങ്ങൾക്കുനേരെ ഇറാന്റെ അപ്രതീക്ഷിത ആക്രമണം നടന്നത്

MediaOne Logo

Web Desk

  • Published:

    18 Jan 2024 4:11 AM GMT

Pakistan conducts strike in Iran in retaliation to missile strikes, hits Baloch separatist groups, Iran-Pakistan conflict, Iran attacks Pakistan,
X

ഇസ്‌ലാമാബാദ്/തെഹ്‌റാൻ: ബലൂചിസ്താനിലെ ഇറാൻ ആക്രമണത്തിനു തിരിച്ചടിച്ച് പാകിസ്താൻ. ഇറാനിലെ രണ്ട് ബലൂച് വിഘടനവാദി താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു. ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട് പാകിസ്താന്‍.

ബലൂചിസ്താൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്താൻ ലിബറേഷൻ ആർമി എന്നീ വിഘടനവാദി സംഘടനകളുടെ ഇറാനിലെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയതെന്നാണ് പാകിസ്താന്‍ വാദിക്കുന്നത്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഇറാന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച് തെഹ്‌റാനിലെ അംബാസഡറെ നേരത്തെ പാകിസ്താൻ തിരിച്ചുവിളിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു നയതന്ത്രബന്ധം വിച്ഛേദിച്ചത്. ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു മൂന്ന് അയൽരാജ്യങ്ങൾക്കുനേരെ ഇറാന്റെ അപ്രതീക്ഷിത നീക്കം. ആദ്യം ഇറാഖിലും സിറിയയിലുമായിരുന്നു ആക്രമണം. പിന്നാലെ കഴിഞ്ഞ ദിവസമാണ് പാകിസ്താനിലെ ബലൂചിസ്താൻ മേഖലയിലും ആക്രമണം നടന്നു. ഇറാഖിൽ ഇസ്രായേൽ ചാരകേന്ദ്രവും സിറിയയിൽ ഐ.എസ് താവളവും ലക്ഷ്യമിട്ടാണ് ആക്രമിച്ചതെന്നാണ് ഇറാൻ വാദിച്ചത്. പാകിസ്താനിൽ ബലൂച് ഭീകര സംഘടനയായ ജയ്‌ഷെ അദ്‌ലിന്റെ രണ്ടു താവളങ്ങളെയാണു ലക്ഷ്യമിട്ടത്.

ജയ്‌ഷെ അദ്ൽ തങ്ങളുടെ അതിർത്തിയിൽ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണു നൽകിയതെന്നാണ് ഇറാൻ വിശദീകരിക്കുന്നത്. പാകിസ്താനകത്ത് അതിർത്തിയിൽനിന്ന് 50 കി.മീറ്റർ അകലെയുള്ള കോഹെ സബാസ് ഗ്രാമത്തിൽ നാല് ഇറാൻ മിസൈലുകൾ എത്തിയതായാണു വിവരം. ആക്രമണത്തിൽ ഒരു പള്ളിയും രണ്ടു വീടുകളും തകർന്നതായി പഞ്ച്ഗറിലെ ഒരു സർക്കാർ വൃത്തം അറിയിച്ചു.

Summary: Pakistan conducts strike in Iran in retaliation to missile strikes, hits Baloch separatist groups

TAGS :

Next Story