ക്ഷമ നശിച്ചെന്ന് പാകിസ്താൻ, കാബൂളിൽ ബോംബിട്ടു, തിരിച്ചടിച്ച് അഫ്ഗാനിസ്താൻ, അതിർത്തിയിൽ ഏറ്റുമുട്ടൽ
അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തോടുള്ള പാകിസ്താന്റെ ക്ഷമ നശിച്ചെന്നും ഇനി നേരിട്ടുള്ള യുദ്ധം തന്നെ നടത്തുമെന്നും പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

- Updated:
2026-02-27 03:35:28.0

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലും മറ്റ് നഗരങ്ങളിലും ബോംബാക്രമണം നടത്തി പാകിസ്താന്‍. പാകിസ്താന്‍ സൈനിക പോസ്റ്റുകൾക്ക് നേരെ അഫ്ഗാൻ സേന നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് പാകിസ്താന്റെ ബോംബാക്രമണം. പിന്നാലെ അഫ്ഗാനിസ്താന്‍ തിരിച്ചടിക്കുകയും ചെയ്തു.
അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തോടുള്ള പാകിസ്താന്റെ ക്ഷമ നശിച്ചെന്നും ഇനി നേരിട്ടുള്ള യുദ്ധം തന്നെ നടത്തുമെന്നും പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. അഫ്ഗാനിസ്താനില്‍ നിന്നുള്ള പ്രകോപനങ്ങളാണ് ഇത്തരമൊരു ആക്രമണം നടത്താൻ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 1:50ന് കാബൂളില്‍ ബോംബാക്രമണം നടന്നുവെന്നും ഇതിന് പിന്നാലെ രണ്ടാമതൊരു വ്യോമാക്രമണം കൂടി ഉണ്ടായതായും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. കാബൂളിൽ വ്യോമാക്രമണം നടന്നതായി അഫ്ഗാൻ സർക്കാർ വൃത്തങ്ങളും സ്ഥിരീകരിച്ചു. 100 ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തെക്കൻ അഫ്ഗാനിസ്താനിലെ കാണ്ഡഹാർ പ്രവിശ്യയിലുള്ള സൈനിക താവളത്തിൽ പാകിസ്താന്‍ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായും പറയപ്പെടുന്നു.
പാകിസ്താന്റെ ആക്രമണങ്ങൾക്ക് പിന്നാലെ കാണ്ഡഹാറിലെയും ഹെൽമന്ദിലെയും പാകിസ്താൻ സൈനിക താവളങ്ങൾക്ക് നേരെ തിരിച്ചടി തുടങ്ങിയതായി അഫ്ഗാൻ സർക്കാർ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. രണ്ട് രാജ്യങ്ങളും പങ്കിടുന്ന അതിർത്തിയിലെ പാകിസ്താൻ്റെ സൈനിക പോസ്റ്റുകളെ ലക്ഷ്യമാക്കി അഫ്ഗാനിസ്താന്‍ വ്യാഴാഴ്ച വെടിവെപ്പ് നടത്തിയിരുന്നു. ഈ ആക്രമണങ്ങളില്‍ 10 പാകിസ്താന്‍ സൈനികർ കൊല്ലപ്പെടുകയും 13 സൈനിക ഔട്ട്‌പോസ്റ്റുകൾ പിടിച്ചെടുക്കുകയും ചെയ്തെന്ന റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താന്റെ പ്രകോപനത്തിനാണ് ഈ തിരിച്ചടിയെന്നാണ് അഫ്ഗാനിസ്താന്‍ പറയുന്നത്. എന്നാല്‍ മരണസംഖ്യയെക്കുറിച്ച് പാകിസ്താന്‍ പ്രതികരിച്ചിട്ടില്ല.
അഫ്ഗാനിസ്താനില്‍ ഞായറാഴ്ച നടത്തിയ ആക്രമണങ്ങളിൽ 70 ഭീകരവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്. എന്നാൽ കൊല്ലപ്പെട്ടത് സാധാരണക്കാരാണെന്നാണ് അഫ്ഗാനിസ്താന്‍ പറയുന്നത്. ഇതിനിടെ സംഘര്‍ഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎന്‍ രംഗത്ത് എത്തി. അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക മൂല്യങ്ങളും അനുസരിച്ചുള്ള കടമകൾ നിറവേറ്റാനും, സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കാനും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇരുകൂട്ടരോടും ആവശ്യപ്പെട്ടു.
Adjust Story Font
16
