Quantcast

ഗസ്സ ആക്രമണത്തിനെതിരെ ബ്രിട്ടനിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലികൾ

മുസ്‍ലിം അസോസിയേഷൻ ഓഫ് ബ്രിട്ടൻ, ഫ്രണ്ട്സ് ഓഫ് അൽ-അഖ്സ, സ്റ്റോപ് ദി വാർ സഖ്യം എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാലി.

MediaOne Logo

Web Desk

  • Published:

    14 Oct 2023 3:41 PM GMT

ഗസ്സ ആക്രമണത്തിനെതിരെ ബ്രിട്ടനിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലികൾ
X

ലണ്ടൻ: ഇസ്രേയേലിന്റെ ആക്രമണത്തിനെതിരെ ഫലസ്തീന് ഐക്യദാർഢ്യവുമായി ലോകത്തെങ്ങും റാലികൾ തുടരുന്നു. ബ്രിട്ടനിൽ ലണ്ടൻ, മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ, ബിർബിങ് ഹാം, ലീഡ്സ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിഷേധറാലികൾ നടന്നു. മുസ്‍ലിം അസോസിയേഷൻ ഓഫ് ബ്രിട്ടൻ, ഫ്രണ്ട്സ് ഓഫ് അൽ-അഖ്സ, സ്റ്റോപ് ദി വാർ സഖ്യം എന്നിവരുടെ നേതൃത്വത്തിലാണ് ഇസ്രായേൽ വിരുദ്ധ റാലികൾ സംഘടിപ്പിച്ചത്.

അതേസമയം, ഗസ്സയുടെ മുഴുവൻ മേഖലയിലും വ്യോമാക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. വടക്കൻ ഗസ്സയിൽ നിന്ന് ആളുകളുടെ പലായനം തുടരുകയാണ്. ഇസ്രായേൽ ഭീഷണിക്ക് പിന്നാലെ പരിഭ്രാന്തരായ ആയിരങ്ങളാണ് വടക്കൻ ഗസ്സയിൽ നിന്ന് പലായനം തുടരുന്നത്. പലായനം ചെയ്യുന്നവർക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു. പലായനം ചെയ്യുന്നവരെയും ആരോഗ്യ പ്രവർത്തകരെയും ആക്രമിക്കുന്നതിലൂടെ ആസൂത്രിത കുരുതി തന്നെയാണ് ഇസ്രായേൽ തുടരുന്നതെന്ന് ഹമാസ് ആരോപിച്ചു.

അതിനിടെ ഗസ്സയിലെ വെള്ളം മണിക്കൂറുകൾക്കുള്ളിൽ തീരുമെന്ന് യു.എൻ അറിയിച്ചു. യു.എൻ ക്യാമ്പുകളിൽ ഇതിനോടകം തന്നെ വെള്ളം തീർന്നു. ഗസ്സയിൽ സഹായവിതരണം മുടങ്ങിയതായി റെഡ്ക്രോസ് അറിയിച്ചു. അതിഗുരുതര സാഹചര്യം നേരിടുന്ന ഗസ്സയിലേക്ക് അവശ്യസാധനങ്ങളെത്തിക്കാൻ ഇതുവരെയും ഇസ്രായേൽ അനുമതി നൽകിയിട്ടില്ല.

ഹമാസ് കഴിഞ്ഞ ദിവസം നടത്തിയ മിസൈൽ ആക്രമണത്തിൽ തങ്ങളുടെ വ്യോമസേനാ വിമാനം തകർന്നതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഗസ്സക്കുള്ളിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിൽ ഹമാസ് ബന്ധികളാക്കിയ ചിലരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ അറിയിച്ചു. ഹമാസിന്റെ കൈകളിൽ 120 ബന്ദികളുണ്ടെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്. ബന്ദികളുടെ മോചനം വൈകുന്നതിൽ ഇസ്രായേലിൽ പ്രതിഷേധം നടന്നു.

TAGS :

Next Story