'മായ്ക്കാനാവാത്ത മുറിവ്'; അടിമത്തത്തെ ന്യായീകരിച്ചുള്ള സഭയുടെ നിലപാടുകളിൽ ക്ഷമാപണവുമായി പോപ് ലിയോ
മുൻ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും ഫ്രാൻസിസ് മാർപ്പാപ്പയും അടിമത്തത്തെ അപലപിച്ചിട്ടുണ്ടെങ്കിലും, അത് വ്യക്തികളുടെയോ ഭരണാധികാരികളുടെയോ പിഴവുകളായിട്ടാണ് അദ്ദേഹം വിശദമാക്കിയത്

- Published:
26 May 2026 8:12 AM IST

വത്തിക്കാൻ സിറ്റി: അടിമത്തം നിയമവിധേയമാക്കുന്നതിനായി സഭ കൈക്കൊണ്ട നിലപാടുകളിലും അപലപിക്കാൻ കാലതാമസം നേരിട്ടതിലും ഖേദപ്രകടനവുമായി പോപ് ലിയോ. അടിമത്തം നിയമപരമാക്കുന്നതിലെ അപകടം തിരിച്ചറിയാൻ വൈകിയെന്നും നാളിതുവരെയും ന്യായീകരിച്ചതിൽ ഖേദമുണ്ടെന്നും ലിയോ തന്‍റെ ആദ്യ ചാക്രിക ലേഖനത്തിൽ എഴുതി. അടിമത്തവും ചാട്ടവാറും മനുഷ്യന്‍റെ അന്തസിനെ ഗുരുതരമായി പരിക്കേൽപ്പിക്കുമെന്ന് തിരിച്ചറിയാൻ നൂറ്റാണ്ടുകളെടുത്തെന്ന് പറഞ്ഞ പോപ് ലിയോ, ക്രിസ്ത്യൻ സ്മൃതിമണ്ഡലങ്ങളിലെ മായ്ക്കാനാവാത്ത മുറിവായി അത് അവശേഷിക്കുമെന്നും ലേഖനത്തിൽ കുറിച്ചു.
'അടിമത്തത്തിന്‍റെ പേരിലെടുത്ത നിലപാടുകളിലും ന്യായീകരണങ്ങളിലും സഭയ്ക്ക് വേണ്ടി ഞാനിതാ മാപ്പ് ചോദിക്കുന്നു. മനുഷ്യരെ അടിമച്ചങ്ങലയിൽ തളച്ചിടുന്ന സമ്പ്രദായത്തോട് കൂട്ട് നിൽക്കേണ്ടി വന്നിട്ടുണ്ട്. മധ്യകാലഘട്ടത്തിൽ സഭാ സ്ഥാപനങ്ങൾക്ക് തന്നെയും സ്വന്തമായി അടിമകൾ ഉണ്ടായിരുന്നു. അടിമത്ത വ്യവസ്ഥകളെ നിയമാനുസൃതമാക്കാൻ മുൻകാലങ്ങളിൽ സഭാ അധികാരികൾ സഹായിച്ചിട്ടുണ്ട്.' അദ്ദേഹം വ്യക്തമാക്കി. 19-ാം നൂറ്റാണ്ടിൽ ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ കാലത്ത് മാത്രമാണ് സഭ അടിമത്തത്തെ പൂർണമായി അപലപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും ഫ്രാൻസിസ് മാർപ്പാപ്പയും അടിമത്തത്തെ അപലപിച്ചിട്ടുണ്ടെങ്കിലും, അത് വ്യക്തികളുടെയോ ഭരണാധികാരികളുടെയോ പിഴവുകളായിട്ടാണ് അദ്ദേഹം വിശദമാക്കിയത്. എന്നാൽ, ക്രിസ്ത്യൻ ചരിത്രത്തിലെ മായാത്ത മുറിവായി അടിമത്ത അനുകൂല നിലപാടുകൾ അവശേഷിക്കുമെന്നും സഭയുടെ പേരിൽ മാപ്പപേക്ഷിക്കുന്നുവെന്നുമുള്ള പോപ് ലിയോ പതിനാലാമന്‍റെ പ്രസ്താവന ഇതിനോടകം ലോകതലത്തിൽ ശ്രദ്ധേയമായിരിക്കുകയാണ്.
Adjust Story Font
16
