സിംഗപ്പൂർ പ്രതിപക്ഷ നേതാവിന് 14,000 ഡോളർ പിഴയിട്ട് പാർലമെന്ററി സമിതി
നുണമൊഴിയിൽ ഉറച്ചുനിൽക്കാൻ മുൻ എംപിയോട് ആവശ്യപ്പെട്ടതാണ് പ്രീതം സിങിന് വിനയായത്

സിംഗപ്പൂർ: സിംഗപ്പൂർ പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ വ്യാജ മൊഴി നൽകിയ കേസിൽ പ്രതിപക്ഷ നേതാവും ഇന്ത്യൻ വംശജനുമായ പ്രീതം സിങിന് ശിക്ഷ വിധിച്ച് പാർലമെന്ററി സമിതി. രണ്ട് കേസുകളിലായി 14,000 സിംഗപ്പൂർ ഡോളർ പിഴയാണ് വിധിച്ചിരിക്കുന്നത്. നവംബറിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വർക്കേഴ്സ് പാർട്ടി സെക്രട്ടറി ജനറൽ കൂടിയായ സിങിനെതിരെ നടപടിയുണ്ടായിരിക്കുന്നത്.
2021 ൽ പാർട്ടി എംപിയായിരുന്ന റഈസ ഖാനെ രക്ഷിക്കാൻ നടത്തിയ ഇടടെപലാണ് പാരയായത്. ലൈംഗികാതിക്രമക്കേസിലെ ഇരയെ പൊലീസ് ഉപദ്രവിച്ചു എന്ന് റഈസ ഖാൻ മൊഴി നൽകിയിരുന്നു. പിന്നീട് നുണ പറഞ്ഞതാണെന്ന് സമ്മതിക്കുകയും പിഴ ശിക്ഷ ലഭിക്കുകയും തുടർന്ന് എംപി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യാജ മൊഴിയിൽ ഉറച്ചുനിൽക്കാൻ റഈസ ഖാനോട് സിങ് പറയുകയും പാർലമെന്ററി സമിതിക്ക് തെറ്റായ വിവരം നൽകുകയും ചെയ്ത കേസിലാണ് നടപടിയുണ്ടായിരിക്കുന്നത്.
കുറ്റക്കാരനെന്ന് കണ്ടെത്തിയതിനും ശിക്ഷ വിധിച്ചതിനുമെതിരെ അപ്പീൽ നൽകുമെന്ന് പ്രീതം സിംഗ് പറഞ്ഞു. സിംഗപ്പൂരിന്റെ ഭരണഘടന പ്രകാരം, ഒരു കേസിൽ 10,000 ഡോളർ പിഴയോ ഒരു വർഷത്തിൽ കൂടുതൽ തടവിനോ ശിക്ഷിക്കപ്പെട്ടാൽ എംപി സ്ഥാനം നഷ്ടപ്പെടാനും അഞ്ച് വർഷത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് വിലക്കപ്പെടുകയും ചെയ്യാം. എന്നാൽ 2 കേസുകളിലായതിനാൽ പ്രീതം സിങിന് വിലക്കുണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പ്രീതം സിങ് പറഞ്ഞു.
Adjust Story Font
16

