Quantcast

വിഷം കൊടുക്കുമെന്ന് ഭയന്ന് പുടിൻ ഫെബ്രുവരിയിൽ 1,000 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ മാറ്റിയെന്ന് റിപ്പോർട്ട്

യു.എസിലെ സൗത്ത് കരോലിന് സെനറ്ററായ ലിൻഡ്‌സെ ഗ്രഹാം പുടിനെ വധിക്കാൻ ആഹ്വാനം ചെയ്തത് വലിയ വിമർശനത്തിന് കാരണമായിരുന്നു.

MediaOne Logo

Web Desk

  • Published:

    19 March 2022 5:18 AM GMT

വിഷം കൊടുക്കുമെന്ന് ഭയന്ന് പുടിൻ ഫെബ്രുവരിയിൽ 1,000 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ മാറ്റിയെന്ന് റിപ്പോർട്ട്
X

തന്നെ വിഷം തന്ന് കൊല്ലുമെന്ന് ഭയന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഫെബ്രുവരിയിൽ 1,000 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ മാറ്റിയെന്ന് റിപ്പോർട്ട്. ബോഡിഗാർഡുമാർ, പാചകക്കാർ, സെക്രട്ടറിമാർ, അലക്കുകാർ എന്നിവരെയാണ് മാറ്റിയതെന്ന് 'ഡെയ്‌ലി ബീസ്റ്റ്' റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരിയിലാണ് റഷ്യ യുക്രൈൻ അതിർത്തിയിൽ വൻ സൈനികവിന്യാസം നടത്തിയത്. യുക്രൈനെ ആക്രമിക്കാനുള്ള മുന്നൊരുക്കമാണ് റഷ്യ നടത്തുന്നതെന്നത് പടിഞ്ഞാറൻ രാജ്യങ്ങൾ അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്തെ ഏതെങ്കിലും ഇന്റലിജൻസ് ഏജൻസികളിൽ നിന്ന് തനിക്കെതിരെ വധശ്രമം ഉണ്ടാവുമോയെന്ന് പുടിൻ ഭയപ്പെട്ടിരുന്നു.

യു.എസിലെ സൗത്ത് കരോലിന് സെനറ്ററായ ലിൻഡ്‌സെ ഗ്രഹാം പുടിനെ വധിക്കാൻ ആഹ്വാനം ചെയ്തത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ''ഇതവസാനിപ്പിക്കാനുള്ള ഏകമാർഗം ആരെങ്കിലും ഈ വ്യക്തിയെ പുറത്താക്കുക എന്നതാണ്. നിങ്ങളുടെ രാജ്യത്തിനും ലോകത്തിനും നിങ്ങൾ നൽകുന്ന വലിയ ഉപകാരമായിരിക്കും അത്''-മാർച്ച് ആദ്യത്തിൽ ഗ്രഹാം ട്വീറ്റ് ചെയ്തു.

വിഷം ഉപയോഗിച്ചുള്ള കൊലപാതകം റഷ്യയിൽ ഒരു പുതിയ കാര്യമല്ല. പുടിന്റെ പ്രധാന വിമർശകനായ അലക്‌സി നവാൽനിക്കെതിരെ 2020 ഓഗസ്റ്റിൽ സൈബീരയയിൽ വെച്ച് വിഷപ്രയോഗം നടന്നിരുന്നു. പുടിന്റെ ഉത്തരവ് അനുസരിച്ചാണ് വിഷപ്രയോഗം നടന്നതെന്ന് വിമർശനമുണ്ടായിരുന്നു.

TAGS :

Next Story