'ഉപരോധം പിൻവലിച്ചാൽ ആണവപദ്ധതിയിൽ വിട്ടുവീഴ്ച്ചക്കും തയ്യാർ, പന്ത് ഇനി അമേരിക്കയുടെ കോർട്ടിൽ': ഇറാൻ
മിസൈൽ പദ്ധതികൾ ഉൾപ്പെടെയുള്ള മറ്റ് വിഷയങ്ങളെ ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നതിനെ അംഗീകരിക്കില്ലെന്നും ഇറാന്‍

- Updated:
2026-02-15 11:16:49.0

തെഹ്റാന്‍: രാജ്യത്തിന് മേല്‍ ചുമത്തിയ ഉപരോധങ്ങള്‍ ഒഴിവാക്കുകയാണെങ്കില്‍ അമേരിക്കയുമായുള്ള ആണവ കരാറിലെത്താൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ്റെ വിദേശകാര്യ ഉപമന്ത്രി മജിദ് തഖ്ത്-റവഞ്ചി.
എന്നാൽ മിസൈൽ പദ്ധതികൾ ഉൾപ്പെടെയുള്ള മറ്റ് വിഷയങ്ങളെ ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നതിനെ തള്ളിക്കളയുകയും ചെയ്തു. തങ്ങളുടെ പ്രതിരോധ ശേഷി ഇല്ലാതാക്കുന്ന ഒരു കരാറിനും തയ്യാറല്ലെന്ന് മജിദ് തഖ്ത് റവഞ്ചി വ്യക്തമാക്കി. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"ഞങ്ങളുടെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണ്, എന്നാൽ അവർ ഉപരോധങ്ങളെക്കുറിച്ച് സംസാരിക്കാനും തയ്യാറാകണം. ആ ഉപരോധങ്ങളും ചർച്ചാവിഷയമാകേണ്ടതുണ്ട്. മറുവശത്തുള്ളവർ അവരുടെ ഭാഗം നിർവഹിക്കുമെന്ന് ഉറപ്പുനൽകുന്നില്ലെങ്കിൽ, ഇറാൻ മാത്രം ചില കാര്യങ്ങൾ ചെയ്യണം എന്ന ധാരണ അംഗീകരിക്കാനാവില്ല, പന്ത് ഇനി അമേരിക്കയുടെ കോര്‍ട്ടിലാണ്''- അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആണവ ചർച്ചകളുടെ രണ്ടാംഘട്ടം അടുത്ത ചൊവ്വാഴ്ച ജനീവയിൽ നടക്കുമെന്നും റവഞ്ചി സ്ഥിരീകരിച്ചു. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് അടുത്തയാഴ്ച ജനീവയിൽ വെച്ച് നടക്കുന്ന രണ്ടാംഘട്ട ചർച്ചകൾക്ക് ഒമാൻ ആതിഥേയത്വം വഹിക്കുമെന്ന് സ്വിസ് വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ നൽകാൻ വക്താവ് തയ്യാറായില്ല.കഴിഞ്ഞ പതിറ്റാണ്ടുകളായി ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ സ്വിറ്റ്സർലൻഡ് നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഫെബ്രുവരി 6ന് ഒമാനില്‍വെച്ചായിരുന്നു ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നിരുന്നത്. ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി, യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരാണ് ചര്‍ച്ചയുടെ ഭാഗമായത്. ഒമാന്റെ മധ്യസ്ഥതയലായിരുന്നു പരോക്ഷമായ ചര്‍ച്ചകള്‍ നടന്നിരുന്നത്.
Adjust Story Font
16
