Quantcast

ഗാർഹിക പീഡനങ്ങളെ ചെറുക്കുന്നതിൽ റഷ്യ പരാജയപ്പെടുന്നതായി യൂറോപ്യൻ മനുഷ്യാവകാശ കോടതി

ഭർത്താവ് കൈകൾ വെട്ടിമാറ്റിയ സ്ത്രീക്ക് 370,000 യൂറോ നഷ്ടപരിഹാരം നൽകണം

MediaOne Logo

Web Desk

  • Published:

    15 Dec 2021 10:12 AM GMT

ഗാർഹിക പീഡനങ്ങളെ ചെറുക്കുന്നതിൽ റഷ്യ പരാജയപ്പെടുന്നതായി  യൂറോപ്യൻ മനുഷ്യാവകാശ കോടതി
X

ഗാർഹിക പീഡനങ്ങളെ ചെറുക്കുന്നതിൽ റഷ്യ പരാജയപ്പെട്ടുവെന്ന് യൂറോപ്യൻ മനുഷ്യാവകാശ കോടതി. ക്രൂരമായി ആക്രമിക്കപ്പെട്ട നാല് സ്ത്രീകളുടെ കേസ് പരിഗണിക്കവെയാണ് റഷ്യക്കെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചത്. ഈ നാല് സ്ത്രീകൾക്കും നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ തടയാൻ അടിയന്തര മാറ്റങ്ങൾ വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു അമ്പരപ്പിക്കുന്ന തോതിലുള്ള ഗാർഹിക പീഡനങ്ങളാണ് റഷ്യയിൽ സ്ത്രീകൾക്കെതിരായി നടക്കുന്നത്. മനുഷ്യാവകാശങ്ങൾ സംബന്ധിച്ച യൂറോപ്യൻ കൺവെൻഷന്റെ നിയമങ്ങളെ റഷ്യ ലംഘിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

2017ൽ ഭർത്താവ് തട്ടിക്കൊണ്ടുപോയി കോടാലി ഉപയോഗിച്ച് ഇരുകൈകളും വെട്ടിമാറ്റിയ മാർഗരിറ്റ ഗ്രാച്ചേവ എന്ന സ്ത്രീക്ക് 370000 യൂറോ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.ഭർത്താവിന്റെ ആക്രമണ സ്വഭാവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ അത് അവഗണിക്കുകയാിരുന്നു. വെട്ടിമാറ്റി വികൃതമാക്കിയ ഇടതുകൈ വീണ്ടെടുത്ത് വീണ്ടും തുന്നിച്ചേർക്കുകയായിരുന്നു. പിന്നീട് കൃത്രിമ വലതു കൈ ഘടിപ്പിച്ചു. കുറ്റക്കാരനാണ് കണ്ടെത്തിയ ഭർത്താവിന് 14 വർഷത്തെ കഠിനതടവിന് വിധിച്ചിരിക്കുകയാണ്.

മാർഗരിറ്റക്ക് പുറമെ നതാലിയ ടുണിക്കോവ, യെലേന ഗെർഷ്മാൻ, ഐറിന പെട്രകോവ എന്നീ സ്ത്രീകൾക്കും നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.2017 ലാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഗാർഹിക പീഡനത്തിനുള്ള ശിക്ഷകൾ മയപ്പെടുത്തുന്ന നിയമത്തിൽ ഒപ്പു വെച്ചത്.ആക്രമണത്തിനിരയായ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാത്ത കേസുകൾ ക്രിമിനൽ കുറ്റങ്ങളായി കണക്കാക്കില്ലെന്നു മാത്രമല്ല, ശിക്ഷകൾ കുറയ്ക്കുകയും ചെയ്യുന്നതായിരുന്നു ആ നിയമം.

ഈ പോരാട്ടത്തിൽ ഞങ്ങൾ ജയിച്ചു. ഗാർഹിക പീഡനങ്ങൾക്ക് നേരെയുള്ള ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വവും ഇവരിൽ വലിയ മുറിവുകളാണ് സൃഷ്ടിച്ചതെന്ന് സ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകർ പ്രതികരിച്ചു. അതേ സമയം നഷ്ടപരിഹാരത്തിനായുള്ള സ്ത്രീകളുടെ പോരാട്ടത്തെ റഷ്യ നേരത്തെ എതിർത്തിരുന്നു. വ്യക്തികൾ നടത്തുന്ന ഗാർഹിക പീഡനക്കേസുകൾക്ക് റഷ്യൻ ഭരണകൂടം ഉത്തരവാദിയാകുന്നത് ശരിയല്ല എന്നും ഡെപ്യൂട്ടി ജസ്റ്റിസ് മന്ത്രി മിഖായേൽ ഗാൽപെറിൻ പറഞ്ഞു.

TAGS :

Next Story