മോസ്കോയിൽ വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം; വ്യോമ ഗതാഗതത്തെ ബാധിച്ചു
11 ഉക്രേനിയന്‍ ഡ്രോണുകൾ വെടിവച്ചിട്ടതായി മോസ്കോ മേയർ സെർജി സോബിയാൻ

- Published:
22 Feb 2026 8:35 PM IST

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ വിമാനത്താവളങ്ങള്‍ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം.
11 ഉക്രേനിയന്‍ ഡ്രോണുകൾ വെടിവെച്ചിട്ടതായി മോസ്കോ മേയർ സെർജി സോബിയാൻ പറഞ്ഞു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിൽ മോസ്കോയിലെ എല്ലാ വിമാനത്താവളങ്ങളും ഞായറാഴ്ച അടച്ചിട്ടുവെങ്കിലും പിന്നീട് പുനരാരംഭിച്ചു. രണ്ട് മണിക്കൂർ നേരമാണ് വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചത്.
സുരക്ഷാ കാരണങ്ങളാൽ നിർത്തിവെച്ചിരുന്ന മോസ്കോയിലെ നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനവും പുനരാരംഭിച്ചതായി വ്യോമയാന നിയന്ത്രണ ഏജൻസിയായ റോസാവിയത്സിയ അറിയിച്ചു. ഷെറെമെറ്റീവോ, ഡൊമോഡെഡോവോ, നുക്കോവോ, ഷുകോവ്സ്കി എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനമാണ് തടസപ്പെട്ടിരുന്നത്.
ഉച്ചയ്ക്ക് 2 മണിക്ക് ശേഷം മോസ്കോ ലക്ഷ്യമാക്കി പറന്ന ഉക്രേനിയൻ ഡ്രോണുകൾ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇൻ്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മോസ്കോയിലെ ആക്രമണത്തിൽ യുക്രെയ്നിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം റഷ്യയുടെ മിസൈൽ നിർമാണ കേന്ദ്രത്തിനു നേരെയും യുക്രെയ്ൻ ആക്രമണം നടത്തിയിരുന്നു.
Adjust Story Font
16
