Quantcast

ക്യാന്‍സര്‍ വാക്സിന്‍ ഉടന്‍ പുറത്തിറക്കുമെന്ന് പുടിന്‍

ഉടന്‍ തന്നെ രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും പുടിന്‍ ബുധനാഴ്ച പറഞ്ഞു

MediaOne Logo

Web Desk

  • Published:

    15 Feb 2024 7:12 AM GMT

Cancer Vaccine
X

പ്രതീകാത്മക ചിത്രം

മോസ്കോ: ക്യാൻസറിനുള്ള വാക്സിനുകൾ നിർമിക്കാനുള്ള ഏറ്റവും അടുത്ത ഘട്ടത്തിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. ഉടന്‍ തന്നെ രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും പുടിന്‍ ബുധനാഴ്ച പറഞ്ഞു.

"കാൻസർ വാക്സിനുകളെന്നോ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്ന പുതിയ തലമുറ മരുന്നെന്നോ വിളിക്കപ്പെടുന്നവയുടെ നിര്‍മാണത്തോട് ഞങ്ങള്‍ വളരെ അടുത്തിരിക്കുന്നു'' പുടിന്‍റെ വാക്കുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ''വൈകാതെ തന്നെ അവ വ്യക്തിഗത ചികിത്സക്ക് ഫലപ്രദമായി ഉപയോഗിക്കാമെന്ന് പ്രതീക്ഷിക്കുന്നു," ഭാവിയിലെ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ഒരു ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് തരത്തിലുള്ള ക്യാൻസറിനുള്ളതാണ് നിര്‍ദ്ദിഷ്ട വാക്സിനെന്നോ മറ്റു വിശദാംശങ്ങളോ പുടിന്‍ പുറത്തുവിട്ടില്ല.

നിരവധി രാജ്യങ്ങളും കമ്പനികളും ക്യാന്‍സറിനായുള്ള വാക്സിനു വേണ്ടിയുള്ള പരീക്ഷണത്തിലാണ്. ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് ജർമ്മനി ആസ്ഥാനമായുള്ള ബയോഎൻടെക്കുമായി യുകെ സർക്കാർ കഴിഞ്ഞ വർഷം കരാറില്‍ ഒപ്പുവച്ചിരുന്നു. 2030 ഓടെ 10000 രോഗികളെ ചികിത്സിക്കുകയാണ് ലക്ഷ്യം. ഫാർമസ്യൂട്ടിക്കൽ കമ്പനികളായ മോഡേണയും മെർക്ക് ആൻഡ് കോയും ക്യാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിലാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് സെർവിക്കൽ ക്യാൻസർ ഉൾപ്പെടെ നിരവധി അർബുദങ്ങൾക്ക് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസുകൾക്കെതിരെ (HPV) നിലവിൽ ആറ് ലൈസൻസുള്ള വാക്സിനുകൾ ഉണ്ട്, കൂടാതെ കരൾ കാൻസറിലേക്ക് നയിച്ചേക്കാവുന്ന ഹെപ്പറ്റൈറ്റിസ് ബി (HBV) ക്കെതിരായ വാക്സിനുകളും. കോവിഡ് മഹാമാരിയുടെ കാലത്തെ റഷ്യ സ്വന്തമായി സ്പുട്നിക് വി വാക്സിന്‍ വികസിപ്പിച്ചെടുക്കുകയും നിരവധി രാജ്യങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. വാക്സിന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ പുടിനും വാക്സിനെടുത്തിരുന്നു.

അതേസമയം ഗര്‍ഭാശയമുഖ ക്യാന്‍സര്‍ തടയുന്നതിന് ഇന്ത്യ കഴിഞ്ഞ വര്‍ഷം വാക്സിന്‍ വികസിപ്പിച്ചെടുത്തിരുന്നു. സിറം ഇൻസ്റ്റിറ്റ്യൂട്ടും ബയോടെക്നോളജി വകുപ്പും ചേർന്നാണ് 'ക്വാഡ്രിലൻഡ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ-സെർവാവാക്' (ക്യൂ.എച്ച്.പി.വി.) വികസിപ്പിച്ചത്. 90 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന വാക്‌സിൻ ഒമ്പതു മുതൽ 14 വയസ് വരെ പ്രായമുള്ള പെൺകുട്ടികള്‍ക്കാണ് നല്‍കുന്നത്.

TAGS :

Next Story