Quantcast

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; ലണ്ടനിൽ ലക്ഷങ്ങൾ അണിനിരന്ന റാലി

ഗസ്സയിൽ തുടരുന്ന ക്രൂരമായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും യുദ്ധക്കുറ്റങ്ങളിൽ ഇസ്രയേലിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    2023-10-15 01:04:05.0

Published:

15 Oct 2023 1:03 AM GMT

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; ലണ്ടനിൽ ലക്ഷങ്ങൾ അണിനിരന്ന റാലി
X

ലണ്ടൻ: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ലണ്ടനിൽ പ്രകടനം. ഗസ്സക്ക് മേൽ തുടരുന്ന അധിനിവേശം ഉടൻ അവസാനിപ്പിക്കണമെന്നും യുദ്ധക്കുറ്റത്തിന് നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഫലസ്തീൻ പതാക ഉയർത്തുന്നത് ഭീകരതയ്ക്കുള്ള പിന്തുണയാണോയെന്ന് പരിശോധിക്കാൻ ബ്രിട്ടൺ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രമവർമാൻ നിർദേശം നൽകിയതിന് പിന്നാലെയാണ് പ്രതിഷേധം.

അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ മുഖ്യ കാര്യാലയത്തിന് മുമ്പിൽ നിന്ന് തുടങ്ങി ബ്രിട്ടൻ പ്രധാനമന്ത്രിയുടെ കാര്യാലയമായ 10 ഡൗണിങ് സ്ട്രീറ്റ് വരെ നീണ്ട പ്രതിഷേധ പരിപാടിയിൽ രണ്ട് ലക്ഷത്തോളം പേരാണ് അണി നിരന്നത്. ഗസ്സയിൽ തുടരുന്ന ക്രൂരമായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും യുദ്ധക്കുറ്റങ്ങളിൽ ഇസ്രയേലിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഫലസ്തീൻ അനുകൂല സംഘടനകളായ ഫ്രണ്ട്സ് ഓഫ് അൽഅഖ്സ, ഫലസ്ത്വീൻ സോളിഡാരിറ്റി കാമ്പയിൻ, മുസ്‍ലിം അസോസിയേഷൻ ഓഫ് ബ്രിട്ടൻ, സ്റ്റോപ് ദി വാർ കൊയലീഷൻ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

ഇസ്രായേലിനെ പിന്തുണക്കുന്ന യു.കെ സർക്കാറിനും യുദ്ധക്കുറ്റങ്ങളിൽ പങ്കുണ്ടെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഫലസ്തീന് സ്വാതന്ത്ര്യം ആവശ്യപ്പടുന്ന മുദ്രാവാക്യങ്ങളും ഫലസ്തീൻ പതാക വീശുന്നതും ഭീകരതക്കുള്ള പിന്തുണയായി കണക്കാക്കണമെന്ന് ബ്രിട്ടൻ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രെവർമാന്റെ നിർദേശത്തെ വെല്ലുവിളിച്ച് കൂറ്റൻ പതാകകൾ വീശിയും ഫ്രീഫ്രീ ഫലസ്തീൻ മുദ്രാവാക്യങ്ങൾ മുഴിക്കിയുമായിരുന്നു പ്രതിഷേധം.

ലക്ഷക്കണക്കിനാളുകൾ പ്രതിഷേധവുമായെത്തിയത് പാശ്ചാത്യ സർക്കാറുകൾ ഇരട്ടത്താപ്പിനെതിരായ ശക്തമായ സന്ദേശമാണെന്നും പ്രതിഷേധക്കാർ പ്രതികരിച്ചു. യു.കെയിലെ ഫലസ്തീൻ അംബാസഡറടക്കം പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ലണ്ടന് പുറമെ മാഞ്ചസ്റ്റർ, കോവണ്ട്രി, നോട്ടിങ്ഹാം തുടങ്ങിയ നഗരങ്ങളിലും ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ പരിപാടികൾ അരങ്ങേറി.

TAGS :

Next Story