ഗസ്സയിലേക്കുള്ള ഫ്ലോട്ടില്ല കപ്പലിനെ സംരക്ഷിക്കാൻ യുദ്ധക്കപ്പൽ അയക്കുമെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്
ഗസ്സയിലേക്കുള്ള യാത്രാമധ്യേ ആക്രമിക്കപ്പെട്ട ഫ്ലോട്ടില്ല കപ്പലിനെ സംരക്ഷിക്കാൻ ഇറ്റലി കപ്പൽ അയച്ച സാഹചര്യത്തിലാണ് സ്പെയിനും സമാനമായ നടപടിയിലേക്ക് കടക്കുന്നത്

മാഡ്രിഡ്: ഗസ്സയിലേക്ക് സഹായവുമായി പോകുന്ന അന്താരാഷ്ട്ര ഫ്ലോട്ടില്ലയെ സംരക്ഷിക്കാൻ ഇറ്റലിക്കൊപ്പം ഒരു സൈനിക യുദ്ധക്കപ്പൽ അയക്കുമെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. കപ്പൽ ഗ്രീസിൽ നിന്ന് ഡ്രോൺ ആക്രമണത്തിന് ഇരയായ സാഹചര്യത്തിലാണ് സാഞ്ചസിന്റെ പ്രതികരണം. ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിനും അവരുടെ ദുരിതങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുമായി 45 രാജ്യങ്ങളിലെ പൗരന്മാർ കപ്പലിൽ പുറപ്പെട്ടതായി യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കവെ സാഞ്ചസ് പറഞ്ഞു.
'അന്താരാഷ്ട്ര നിയമവും സുരക്ഷിതമായ സാഹചര്യങ്ങളിൽ മെഡിറ്ററേനിയൻ കടലിലൂടെ കപ്പൽ യാത്ര ചെയ്യാനുള്ള പൗരന്മാരുടെ അവകാശവും മാനിക്കപ്പെടണമെന്ന് സ്പെയിൻ സർക്കാർ ആവശ്യപ്പെടുന്നു.' സാഞ്ചസ് പറഞ്ഞു. 'ഫ്ലോട്ടില്ലയെ സഹായിക്കാനും രക്ഷാപ്രവർത്തനം നടത്താനും അത്യാവശ്യമാണെങ്കിൽ ആവശ്യമായ എല്ലാ വിഭവങ്ങളുമായി കാർട്ടജീനയിൽ നിന്ന് ഒരു നാവിക കപ്പൽ നാളെ ഞങ്ങൾ അയക്കും.' സാഞ്ചസ് കൂട്ടിച്ചേർത്തു.
ഗസ്സയിലെ ഇസ്രായേലിന്റെ നാവിക ഉപരോധം തകർക്കാൻ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല ഏകദേശം 50 സിവിലിയൻ ബോട്ടുകളുമായാണ് പുറപ്പെട്ടത്. സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ ഗ്രേറ്റ തുൻബെർഗ് ഉൾപ്പെടെ നിരവധി അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നു. ഗ്രീക്ക് ദ്വീപായ ഗാവ്‌ഡോസിൽ നിന്ന് 30 നോട്ടിക്കൽ മൈൽ (56 കിലോമീറ്റർ) അകലെ അന്താരാഷ്ട്ര ജലാശയത്തിൽ വെച്ച് ഡ്രോൺ ആക്രമണം ഉണ്ടായപ്പോൾ പ്രതിരോധിക്കാൻ ഇറ്റലി കപ്പൽ അയച്ചിരുന്നു.
Adjust Story Font
16

