Quantcast

ഹോർമുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ്

ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്

MediaOne Logo
ഹോർമുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ്
X

തെഹ്‌റാൻ: ഗൾഫ് മേഖലയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിടുമെന്ന ഭീഷണിയുമായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). തങ്ങൾക്കെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ തുടരുകയാണെങ്കിൽ, ഈ മേഖലയിൽ നിന്ന് 'ഒരു ലിറ്റർ എണ്ണ പോലും' പുറംലോകത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് ഐആർജിസി വക്താവ് വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്കുള്ള മറുപടിയായാണ് ഇറാന്റെ ഈ പുതിയ നീക്കം. ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ അവകാശവാദങ്ങളെ ഐആർജിസി തള്ളി. 'യുദ്ധം എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് വാഷിംഗ്ടണല്ല, മറിച്ച് ഇറാനാണ്.' ഐആർജിസി വക്താവ് പ്രസ്താവനയിൽ പറഞ്ഞു. മേഖലയിലെ പുതിയ സൈനിക സാഹചര്യങ്ങൾ ഇറാന്റെ നിയന്ത്രണത്തിലാണെന്നും അവർ അവകാശപ്പെട്ടു.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്. ഇറാന്റെ ഈ ഭീഷണി പുറത്തുവന്നതോടെ ആഗോള എണ്ണ വിപണിയിൽ വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളുടെ എണ്ണ കയറ്റുമതിയെ ഈ നീക്കം ബാധിക്കുമെന്നതിനാൽ ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ഇത് പ്രതിസന്ധിയിലാക്കിയേക്കാം.

കടലിടുക്കിൽ ഇറാൻ നാവിക മൈനുകൾ (Naval Mines) സ്ഥാപിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ, മൈനുകൾ നിക്ഷേപിക്കാനുപയോഗിച്ച 16 ഇറാനിയൻ ബോട്ടുകൾ തകർത്തതായി അമേരിക്കൻ സൈന്യം അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസപ്പെടുത്തിയാൽ ഇറാൻ ഇതുവരെ നേരിട്ടതിനേക്കാൾ 20 മടങ്ങ് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ശ്രമിച്ച ഒന്നിലധികം കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ്‌ ചരക്കുകപ്പൽ ഉൾപ്പെടെയുള്ളവയ്ക്ക് നേരെയാണ് ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായത്. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോൾ ഭാഗികമായി തടസപ്പെട്ട നിലയിലാണ്. എന്നാൽ ഇറാനിയൻ ഉപരോധത്തിനിടയിലും ചൈനീസ് ചരക്കുകപ്പലുകൾ ചോക്ക്പോയിന്റ് വിജയകരമായി മറികടന്നു പോകുന്നുണ്ട്.

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മരണത്തിന് പിന്നാലെ മകൻ മുജ്തബ ഖമേനി അധികാരം ഏറ്റെടുത്ത സാഹചര്യത്തിലാണ് മേഖലയിൽ യുദ്ധം ഇത്രത്തോളം രൂക്ഷമായത്. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ലോകം വലിയൊരു ഊർജ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

TAGS :

Next Story