രാഷ്ട്രീയം മാറ്റിവെച്ച് അടിയന്തരമായി ഇമ്രാന് ചികിത്സ നൽകൂ; പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് നിവേദനവുമായി ഇന്ത്യയുടെ മുൻ നായകരടക്കം 14 ഇതിഹാസങ്ങൾ
നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഇമ്രാന്‍ ഖാൻ 2023 ആഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുകയാണ്

- Published:
17 Feb 2026 4:04 PM IST

കറാച്ചി: ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തഹ്‌രീഖെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാപകനുമായ ഇമ്രാന്‍ ഖാന്റെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വിദഗ്ധ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് കൈകോര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍മാര്‍. മാസങ്ങളായി ജയിലില്‍ പരിതാപകരമായ സ്ഥിതിയില്‍ തുടരുന്ന പാകിസ്ഥാന്‍ ഇതിഹാസത്തിന് അടിയന്തരമായ മെഡിക്കല്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, സ്റ്റീവ് വോ എന്നിവരടങ്ങിയ ഇതിഹാസങ്ങള്‍ ഒപ്പിട്ട നിവേദനം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് കൈമാറി. ആസ്ട്രേലിയൻ മുന്‍ നായകന്‍ ഗ്രേഗ് ചാപ്പലാണ് മുന്‍ കളിക്കാരെ ഒന്നിപ്പിച്ചുകൊണ്ട് നിവേദനം തയ്യാറാക്കിയത്.
ജയിലില്‍ തുടരുന്ന ഇമ്രാന്‍ ഖാന് നിയമപരമായ പരിരക്ഷയും അടിയന്തരമായ ചികിത്സയും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് നിവേദനം. ഗ്രേക് ചാപ്പല്‍, ബെലിന്‍ഡ ക്ലര്‍ക്ക്, മൈക്കല്‍ അതര്‍ട്ടണ്‍, നാസ്സര്‍ ഹുസ്സൈന്‍, സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, ഇയാന്‍ ചാപ്പല്‍, അലന്‍ ബോര്‍ഡര്‍, മൈക്കല്‍ ബ്രിയേര്‍ലി, ഡേവിഡ് ഗൗഹര്‍, കിം ഹ്യൂസ്, ക്ലൈവ് ലോയ്ഡ്, സ്റ്റീവ് വോ, ജോണ്‍ റൈറ്റ് എന്നിവരാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് കൈമാറിയ നിവേദനത്തില്‍ ഒപ്പുവെച്ചത്. ഇമ്രാന്‍ ഖാന് അടിയന്തരമായ ചികിത്സ ഉറപ്പുവരുത്തണമെന്ന് കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ മുന്‍ താരങ്ങളായ വസീം അക്രം, വഖാര്‍ യൂനുസ്, ഷാഹിദ് അഫ്രീദി എന്നിവര്‍ സോഷ്യല്‍മീഡിയകളിലൂടെ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, ഇമ്രാന്‍ ഖാന്റെ വലതുകണ്ണിന് 85 ശതമാനം കാഴ്ച നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കടുത്ത ശാരീരിക അവശതകളിലൂടെ കടന്നുപോകുന്ന ഇമ്രാനെ ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ലെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇതിഹാസങ്ങളുടെ ഇടപെടൽ.
നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഇമ്രാന്‍ ഖാൻ 2023 ആഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുകയാണ്. ഖാന്‍ ഏകാന്ത തടവിലാണെന്ന് പിടിഐ നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. പുസ്തകങ്ങള്‍, അവശ്യവസ്തുക്കള്‍, അഭിഭാഷകരുമായി ബന്ധപ്പെടാനുള്ള അവസരം എല്ലാം ഇമ്രാന് നിഷേധിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ലീഗല്‍ സെല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
താന്‍ ജയിലില്‍ പീഡനം നേരിടുന്നതായി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ജൂലൈയില്‍ പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ സൈനിക മേധാവി അസിം മുനീറായിരിക്കും അതിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16
