'ഇനി ഇറാനുമായി ചേർന്ന് പ്രവർത്തിക്കും': പുതിയ കുറിപ്പുമായി ട്രംപ്
കരാറിലെ പല കാര്യങ്ങളിലും ഇരുപക്ഷവും ധാരണയിലെത്തിയതായും ട്രംപ്

- Updated:
2026-04-08 14:03:26.0

വാഷിംഗ്ടൺ: യുദ്ധത്തിന് ശേഷമുള്ള വെടിനിർത്തൽ ഗുണപരമായ ഒരു അധികാരമാറ്റത്തിന് വഴിയൊരുക്കിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതോടെ ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള നീക്കം അമേരിക്ക ആരംഭിച്ചു. കാലങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലും സഹകരണത്തിന്റെ പുതിയ പാതയിലേക്ക് ഇരുരാജ്യങ്ങളും നീങ്ങുന്നതായാണ് ട്രംപിന്റെ പ്രസ്താവന നൽകുന്ന സൂചന.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് ഈ നാടകീയമായ നിലപാട് മാറ്റം വ്യക്തമാക്കിയത്. "ഭരണമാറ്റത്തിലൂടെ കടന്നുപോയ ഇറാനുമായി ചേർന്ന് അമേരിക്ക ഇനി പ്രവർത്തിക്കും"- ട്രംപ് കുറിച്ചു. അതേസമയം ഭരണമാറ്റം എന്നത് കൊണ്ട് എന്താണ് ട്രംപ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.
ഇറാൻ ഇനി മുതൽ യൂറേനിയം സമ്പുഷ്ടീകരണം നടത്തില്ലെന്ന് ട്രംപ് അറിയിച്ചു. ബി-2 ബോംബറുകൾ ഉപയോഗിച്ച് തകർക്കപ്പെട്ട ആണവ കേന്ദ്രങ്ങളിലെ അവശിഷ്ടങ്ങൾ ഇറാനുമായി ചേർന്ന് അമേരിക്ക നീക്കം ചെയ്യും. ഇവയെല്ലാം സ്‌പേസ് ഫോഴ്സിന്റെ സാറ്റലൈറ്റ് നിരീക്ഷണത്തിലാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമേലുള്ള വ്യാപാര നിയന്ത്രണങ്ങളിലും ഉപരോധങ്ങളിലും ഇളവ് വരുത്തുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. 15 ഇന കരാറിൽ പല കാര്യങ്ങളിലും ഇരുപക്ഷവും ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു.
ഇതൊക്കെ പറയുമ്പോഴും ഇറാനിലേക്ക് സൈനിക ആയുധങ്ങൾ വിതരണം ചെയ്യുന്ന ഏതൊരു രാജ്യത്തിനും അമേരിക്ക കടുത്ത സാമ്പത്തിക തിരിച്ചടി നൽകുമെന്നും ട്രംപ് വ്യക്തമാക്കുന്നു. അത്തരം രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 50 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നും ഇതിൽ ഇളവുകൾ ഉണ്ടാകില്ലെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാനെതിരെ നടത്തിവന്നിരുന്ന ബോംബാക്രമണങ്ങളും മറ്റ് ആക്രമണങ്ങളും രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ ചൊവ്വാഴ്ച തന്നെ ട്രംപ് സമ്മതിച്ചിരുന്നു. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വർഷങ്ങളായുള്ള ശത്രുതയ്ക്ക് അറുതി വരുത്തി ഇറാനിലെ പുതിയ സാഹചര്യങ്ങളുമായി ചേർന്നുപോകാനാണ് ട്രംപ് ഭരണകൂടം ഇപ്പോൾ ലക്ഷ്യമിടുന്നത്.
Adjust Story Font
16
