സിറിയയിലും കടന്നുകയറി ഇസ്രായേൽ ആക്രമണം; 13 പേരെ സൈന്യം വെടിവെച്ച് കൊന്നു
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടു

Photo| Reuters
തെൽ അവിവ്: സിറിയയിൽ കടന്നുകയറിയ ഇസ്രായേൽ സേന 13 പേരെ വെടിവെച്ചു കൊന്നു. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ദക്ഷിണ സിറിയൻ ഗ്രാമത്തിൽ അതിക്രമിച്ചുകയറിയ ഇസ്രായേൽ സേനയും ഗ്രാമീണരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് ഇസ്രായേൽ 13 പേരെ വെടിവെച്ചു കൊന്നത്. ബെയ്ത് ജിൻ ഗ്രാമത്തിൽ കടന്നുകയറിയ സൈന്യം ചിലരെ പിടികൂടാൻ ശ്രമിച്ചപ്പോൾ ജനങ്ങൾ പ്രതിഷേധിച്ചു. തുടർന്നാണ് വെടിവെപ്പ് നടന്നത്. ജനങ്ങൾ നടത്തിയ കല്ലേറിലും മറ്റും 6 സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ സേന അറിയിച്ചു.
ഗസ്സയിലെ ഖാൻ യൂനുസിനു നേർക്ക് വീണ്ടും ഇസ്രായേൽ ആക്രമണം നടത്തിയതിൽ രണ്ട് ഫലസ്തീൻകാർ കൊല്ലപ്പെട്ടു. ഗസ്സയിലേക്ക് കൂടുതൽ സഹായം എത്താൻ വൈകുന്നത് ജനങ്ങളുടെ ദുരിതം വർധിപ്പിക്കുമെന്ന് യുഎൻ ഏജൻസികൾ ചൂണ്ടിക്കാട്ടി.
അതേസമയം വെസ്റ്റ് ബാങ്കിൽ ഇന്നലെയും ഇസ്രായേൽ അതിക്രമം തുടർന്നു. ഇസ്രായേൽ സൈന്യത്തിന് മുന്നിൽ കീഴടങ്ങാനെത്തിയ രണ്ട് ഫലസ്തീനികളെ കഴിഞ്ഞ ദിവസം ജെനിൻ നഗരത്തിൽ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയ സംഭവം കടുത്ത പ്രതിഷേധത്തിനിടയാക്കി. 26 വയസുള്ള അൽ-മുൻതാസിർ ബില്ല അബ്ദുള്ളയും 37കാരൻ യൂസഫ് അസസയുമാണെന്ന് കൊല്ലപ്പെട്ടത്.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ ഇസ്രായേൽ പ്രതിരോധത്തിലായി. സംഭവവുമായി ബന്ധപ്പെട്ട് 3 സെനികർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി ഇസ്രായേൽ സേന അറിയിച്ചു.
ഇസ്രായേലിന്‍റേത് തികഞ്ഞ യുദ്ധക്കുറ്റകൃത്യമാണെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പറഞു. കിഴക്കൻ ജറുസലേം, ഇസ്രായേൽ എന്നിവയുൾപ്പെടെ അധിനിവേശ ഫലസ്തീൻ പ്രദേശത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്‍ ചെയർമാനായി ഒഡിഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും മുതിർന്ന അഭിഭാഷകനുമായ ഡോ. എസ്. മുരളീധറിനെ നിയമിച്ചു.
ഇസ്രായേലുമായി തുറന്ന ഏറ്റുമുട്ടലിന് ലബനാൻ തയാറെടുക്കണമെന്ന് ഹിസ്ബുല്ല മേധാവി നഈം ഖാസിം നിർദേശിച്ചു. ഇസ്രായേലിനു മുന്നിൽ അടിയറവ് പറയാൻ തയാറല്ലെന്നും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സൈനിക കമാണ്ടർ ഹൈതം അലി തബ്തബായിയുടെ ചോരക്ക് പകരം ചോദിക്കുമെന്നും ഹിസ്ബുല്ല മേധാവി മുന്നറിയിപ്പ് നൽകി.
Adjust Story Font
16

