ജറുസലേമിലെ ഫലസ്തീൻ ഓഫീസ് അടച്ചുപൂട്ടി ട്രംപ് ഭരണകൂടം; ഇസ്രായേൽ എംബസിയുമായി ലയിപ്പിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്
വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും യുഎസ് സുരക്ഷാ കോർഡിനേറ്റർ സ്ഥാനം ഇല്ലാതാക്കാൻ ട്രംപ് ഭരണകൂടം ഇതിനകം തന്നെ നീക്കം ആരംഭിച്ചിട്ടുണ്ട്.

ജെറുസലേം: ഫലസ്തീൻ സ്റ്റേറ്റുമായി അമേരിക്കയുടെ ബന്ധത്തെ നിലനിർത്തിയിരുന്ന ഓഫീസ് അടച്ചുപൂട്ടി ട്രംപ് ഭരണകൂടം. ഇസ്രായേൽ എംബസിയുമായി ലയിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. ഒപിഎ എന്നറിയപ്പെടുന്ന ഫലസ്തീൻ ഓഫീസിന്റെ സ്വന്തന്ത്ര പദവി അവസാനിപ്പിക്കാനും ഇസ്രായേൽ എംബസിക്കുള്ളിലെ ഒരു ഓഫീസായി മാറ്റാനും യുഎസ് സ്റ്റേറ്റ് സെകട്ടറി മാർകോ റുബിയോ തീരുമാനിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.
വെസ്റ്റ് ബാങ്കിലെയോ ഗസ്സയിലെയോ ജനങ്ങളോടുള്ള ഏതെങ്കിലും ഇടപെടലിന്റെ പ്രതിഫലനമല്ല ഈ തീരുമാനമെന്ന് ടാമി ബ്രൂസ് വ്യക്തമാക്കി. ട്രംപ് ഭരണകൂടം ഫലസ്തീൻ ഓഫീസ് നിർത്തലാക്കുമെന്ന് മാസങ്ങളായി നീണ്ടു നിൽക്കുന്ന അഭ്യുഹങ്ങൾക്കിടയിലാണ് തീരുമാനം. വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും യുഎസ് സുരക്ഷാ കോർഡിനേറ്റർ സ്ഥാനം ഇല്ലാതാകാൻ ട്രംപ് ഇതിനകം തന്നെ നീക്കം ആരംഭിച്ചിട്ടുണ്ട്. ഫലസ്തീൻ അതോറിറ്റിയുടെ സുരക്ഷാ സേവനങ്ങളുമായുള്ള അമേരിക്കയുടെ ഇടപെടൽ കേന്ദ്രമാണ് കോർഡിനേറ്റർ ഓഫീസ്.
പതിറ്റാണ്ടുകളായി, അമേരിക്ക ഇസ്രായേലിലേക്കുള്ള അവരുടെ എംബസി തെൽ അവീവിൽ നിലനിർത്തുകയും പലസ്തീൻ കാര്യങ്ങൾ മേൽനോട്ടം വഹിക്കാൻ ജറുസലേമിൽ ഒരു കോൺസുലേറ്റ് നടത്തുകയുമാണ് ചെയ്തത്. 1967-ൽ ഇസ്രായേൽ കിഴക്കൻ ജറുസലേം കീഴടക്കി അതിനെ കൂട്ടിച്ചേർത്തു. ഒന്നാം ട്രംപ് ഭരണകൂടം ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും യുഎസ് എംബസി അവിടേക്ക് മാറ്റുകയും ചെയ്തു.
Adjust Story Font
16