റിയാദ് എംബസി ആക്രമണത്തിന് പിന്നാലെ കരയുദ്ധ പരാമർശത്തിൽ 'യു-ടേൺ' അടിച്ച് ട്രംപ്
ഇസ്രായേൽ സൈനിക നടപടിക്ക് മറുപടിയായി ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ ഭാഗമായാണ് റിയാദിലെ യുഎസ് എംബസിക്ക് നേരെയും ആക്രമണമുണ്ടായത്

- Published:
3 March 2026 11:09 AM IST

വാഷിംഗ്‌ടൺ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇറാനെതിരെ ‘ബൂട്ട്‌സ് ഓൺ ദി ഗ്രൗണ്ട്’ (കരസേനാ നീക്കം) അനിവാര്യമാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ 'യു-ടേൺ'.
ന്യൂസ്‌നേഷന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. 'റിയാദിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനും അമേരിക്കൻ സൈനികരുടെ കൊലപാതകത്തിനും അമേരിക്ക നൽകാൻ പോകുന്ന മറുപടി എന്താണെന്ന് ഇറാൻ ഉടൻ തന്നെ അറിയും. എന്നാൽ ഇറാനിലേക്ക് കരസേനയെ അയക്കേണ്ടി വരുമെന്ന് ഞാൻ കരുതുന്നില്ല.' അദേഹം പറഞ്ഞു.
ശനിയാഴ്ച ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ന്യൂയോർക്ക് പോസ്റ്റിന് നൽകിയ പ്രതികരണത്തിലും ട്രംപ് സമാനമായ സൂചന നൽകിയിരുന്നു. 'എല്ലാ പ്രസിഡന്റുമാരും പറയും 'ഒരിക്കലും കരസേനയെ ഇറക്കില്ല' എന്ന്. എന്നാൽ ഞാൻ അങ്ങനെയല്ല പറയുന്നത്. നിലവിൽ അതിന്റെ ആവശ്യമില്ലെന്നാണ് ഞാൻ പറയുന്നത്, എന്നാൽ അത്യാവശ്യമാണെങ്കിൽ അത് വേണ്ടിവരും.' ട്രംപ് കൂട്ടിച്ചേർത്തു.
മറ്റ് യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, 'ഇത് യുദ്ധത്തിന്റെ ഭാഗമാണ്, ആളുകൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കാര്യങ്ങൾ ഇങ്ങനെയാണ്' എന്നായിരുന്നു ട്രംപിന്റെ മറുപടി.
ഇസ്രായേൽ സൈനിക നടപടിക്ക് മറുപടിയായി ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ ഭാഗമായാണ് റിയാദിലെ യുഎസ് എംബസിക്ക് നേരെയും ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രി എംബസിക്ക് മുകളിൽ വലിയ സ്ഫോടനശബ്ദം കേൾക്കുകയും പുക ഉയരുകയും ചെയ്തു.
രണ്ട് അൺമാൻഡ് ഏരിയൽ വെഹിക്കിളുകൾ (UAV) എംബസി കെട്ടിടത്തിന്റെ മുകളിലും ചുറ്റുമതിലിലും പതിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും എംബസി ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതായും റിപ്പോർട്ടുകളുണ്ട്.
Adjust Story Font
16
