കൊക്കകോളയിൽ കൃത്രിമ മധുരത്തിന് പകരം കരിമ്പിൽ നിന്നുള്ള പഞ്ചസാര ഉപയോഗിക്കും; ട്രംപ്
എന്നാൽ ട്രംപിന്‍റെ അവകാശവാദം സ്ഥിരീകരിക്കാൻ കമ്പനി തയ്യാറായില്ല

വാഷിംഗ്ടൺ: യുഎസിൽ കൊക്കകോളയിൽ കൃത്രിമ മധുരത്തിന് പകരം കരിമ്പിൽ നിന്നുള്ള പഞ്ചസാര ഉപയോഗിക്കുമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അടുത്ത വര്‍ഷം മുതൽ ഇത്തരത്തിൽ ഉത്പാദനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ട്രംപിന്‍റെ അവകാശവാദം സ്ഥിരീകരിക്കാൻ കമ്പനി തയ്യാറായില്ല.
ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പിന് (HFCS) പകരം കരിമ്പിൽ നിന്നുള്ള പഞ്ചസാര ഉപയോഗിക്കാനുള്ള തന്‍റെ നിർദ്ദേശം കൊക്കകോള കമ്പനി അംഗീകരിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. "ഇത് അവരുടെ വളരെ നല്ല ഒരു നീക്കമായിരിക്കും - നിങ്ങൾക്ക് കാണാം. ഇത് കൂടുതൽ മികച്ചതായിരിക്കും!" അദ്ദേഹം പറഞ്ഞു. '' കൊക്കകോള ബ്രാൻഡിനോടുള്ള പ്രസിഡന്‍റ് ട്രംപിന്‍റെ താൽപര്യത്തിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. കൊക്കകോള ഉൽപ്പന്ന ശ്രേണിയിലെ പുതിയ നൂതന ഓഫറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പങ്കിടും," കമ്പനി വ്യക്തമാക്കി.
കൊക്കകോള അമേരിക്കയിൽ കോൺ സിറപ്പ് ഉപയോഗിക്കുന്നത് നിർത്തി അവരുടെ എല്ലാ പാനീയങ്ങളിലും കരിമ്പ് പഞ്ചസാര ചേർത്താൽ, പ്രതിവർഷം 800 മുതൽ 900 മില്യൺ ഡോളർ വരെ അധിക ചെലവ് വരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാർഷിക സബ്‌സിഡിയും പഞ്ചസാര ഇറക്കുമതി താരിഫും കൂടിച്ചേർന്നതിനാൽ യുഎസിൽ കരിമ്പ് പഞ്ചസാരയേക്കാൾ വിലക്കുറവാണ് കോൺ സിറപ്പിന്. ഒരു ഗാലൺ കൊക്കകോളയിൽ സാധാരണയായി 0.9 പൗണ്ട് HFCS അടങ്ങിയിരിക്കുന്നു.യുഎസിൽ പ്രതിവർഷം ഏകദേശം 3 ബില്യൺ ഗാലൺ പാനീയങ്ങൾ കമ്പനി വിൽക്കുന്നതിനാൽ, പ്രതിവർഷം ഏകദേശം 2.7 ബില്യൺ പൗണ്ട് കൃത്രിമ മധുരം ചേര്‍ക്കുന്നുണ്ട്. യുഎസ്ഡിഎ പ്രകാരം, എച്ച്എഫ്സിഎസും ശുദ്ധീകരിച്ച കരിമ്പ് പഞ്ചസാരയും തമ്മിലുള്ള ശരാശരി വില വ്യത്യാസം ഒരു പൗണ്ടിന് ഏകദേശം $0.30 ആയി കണക്കാക്കപ്പെടുന്നു.
Adjust Story Font
16

