സൈനിക നടപടിയേക്കാൾ ഇറാനുമായി ആണവ കരാറിലെത്താനാണ് ശ്രമമെന്ന് ട്രംപ്
വൈറ്റ്ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

- Published:
12 Feb 2026 7:26 AM IST

വാഷിങ്ടണ്‍: സൈനിക സമ്മർദത്തിനൊപ്പം ഇറാനുമായി നയതന്ത്ര ചർച്ചകളും തുടരുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വൈറ്റ്ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
സൈനിക നടപടിയേക്കാൾ ഇറാനുമായി ആണവ കരാറിലെത്താനാണ് താൻ ശ്രമിക്കുന്നതെന്ന് നെതന്യാഹുവിനെ ട്രംപ് അറിയിച്ചു. എന്നാൽ ഇറാനുമായി നയതന്ത്ര പ്രശ്നപരിഹാരം സാധ്യമല്ലെന്ന നിലപാടാണ് വൈറ്റ് ഹൗസിൽ നടന്ന മാരത്തോൺ ചർച്ചയിൽ നെതന്യാഹു വ്യക്തമാക്കിയത്. ആണവ കരാർ നടപ്പായില്ലെങ്കിൽ ഇറാനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ട്രംപ് നെതന്യാഹുവിന് ഉറപ്പ് നൽകിയതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനുമായി കരാർ സാധ്യമായില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് കാണേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ട്രംപ് അധികാരത്തിൽ തിരിച്ചെത്തി 13 മാസം പിന്നിടുന്നതിനിടെ ഇത് ഏഴാം തവണയാണ് നെതന്യാഹുവുമായി കൂടിക്കാഴ്ച നടക്കുന്നത്. പശ്ചിമേഷ്യയിൽ ശക്തമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ കഴിഞ്ഞ വെള്ളിയാഴ്ച ഒമാനിൽ ഇറാനുമായി യുഎസ് ചർച്ച നടത്തിയിരുന്നു. ഇറാന് അണുവായുധങ്ങൾ മാത്രമല്ല, മിസൈലുകളും അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ട്രംപ്, ഒരു യുദ്ധക്കപ്പൽകൂടി പശ്ചിമേഷ്യയിലേക്ക് അയക്കുകയാണെന്നും അറിയിച്ചിരുന്നു.
ഇറാന്‍റെ ആണവ പദ്ധതിക്ക് അന്ത്യം കുറിക്കുക, ബാലിസ്റ്റിക് മിസൈലുകൾ നിയന്ത്രിക്കുക, ഹമാസ്, ഹിസ്ബുല്ല പോലുള്ള വിഭാഗങ്ങൾക്ക് നൽകുന്ന പിന്തുണ വിലക്കുക എന്നീ ആവശ്യങ്ങളാണ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അമേരിക്കയെ അറിയിച്ചത്. ഇസ്രായേലിന്റെ സുരക്ഷാ ആവശ്യങ്ങൾ കൃത്യമായി ട്രംപിനു മുമ്പാകെ അവതരിപ്പിച്ചുവെന്ന് നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു. അബ്രഹാം ലിങ്കണു പുറമെ മറ്റൊരു വിമാനവാഹിനി കപ്പൽ കൂടി ഗൾഫിലേക്ക് അയക്കാനുള്ള നടപടികളും പുരോഗമിക്കുന്നതായി പെന്‍റഗൺ വൃത്തങ്ങൾ അറിയിച്ചു. ഗസ്സയിലെ സ്ഥിതിഗതികളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
അതിനിടെ, സൈനിക നടപടിക്കൊരുങ്ങിയാൽ കനത്ത പ്രഹരം ഉറപ്പാണെന്ന് ഇറാൻ ദേശീയ സുരക്ഷാ മേധാവി യു.എസിന് താക്കീത് നൽകി.
Adjust Story Font
16
