Quantcast

ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ; അമേരിക്കയും ഇസ്രായേലും ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്

ഹമാസിനും ഇറാനും ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി

MediaOne Logo

Web Desk

  • Published:

    31 Dec 2025 7:35 AM IST

ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ; അമേരിക്കയും ഇസ്രായേലും ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്
X

തെൽ അവിവ്: ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കയും ഇസ്രായേലും ധാരണയിലെത്തിയെന്ന് റിപ്പോർട്ട്. ഹമാസിനും ഇറാനും ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.

ഒക്ടോബർ പത്തിന് നിലവിൽ വന്ന ഗസ്സ വെടിനിർത്തൽ കരാറിന്‍റെ രണ്ടാം ഘട്ടം നടപ്പാക്കാൻ അമേരിക്കക്കും ഇസ്രായേലിനും ഇടയിൽ ധാരണ രൂപപ്പെട്ടതായി റിപ്പോർട്ട്. അതേ സമയം എന്നു മുതൽ രണ്ടാം ഘട്ടം ആരംഭിക്കുമെന്നതു സംബന്ധിച്ച് തീരുമാമൊന്നും ആയില്ല.

ഹമാസിന്‍റെ നിരായുധീകരണവും ഇറാന്‍റെ ഭീഷണി ചെറുക്കലുമാണ് മുഖ്യ അജണ്ടയെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്‍റെ നിദേശം അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചു. ഫ്ലോറിഡയിൽ തിങ്കളാഴ്ച നടന്ന ചർച്ചയിൽ ഇതിനായിരുന്നു പ്രാമുഖ്യം ലഭിച്ചതും. ഉടൻ നിരായുധീകരണത്തിന് തയ്യാറാകണമെന്ന് ട്രംപ് ഹമാസിന് താക്കീത് നൽകി. ബാലിസ്റ്റിക് മിസൈൽ പദ്ധതി വികസിപ്പിക്കാൻ ശ്രമിച്ചാൽ ബോംബിടുമെന്ന് ഇറാനെ ഭീഷണിപ്പെടുത്താനും ട്രംപ് മറന്നില്ല.

നിരായുധീകരിച്ചില്ലെങ്കിൽ ഹമാസിന് നരകയാതന അനുഭവിക്കേണ്ടിവരുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. ഗസ്സയിലെ ഇടക്കാല സർക്കാർ, അന്താരാഷ്ട്ര സേനാവിന്യാസം, ഇസ്രായേൽ സേനയുടെ പിൻമാറ്റം, ഗസ്സയിലേക്ക് കൂടുതൽ സഹായം ലഭ്യമാക്കൽ എന്നീ കാര്യങ്ങളിൽ തികഞ്ഞ അവ്യക്തത ബാക്കി നിർത്തിയാണ് ട്രംപ്- നെതന്യാഹു കൂടിക്കാഴ്ച ഫ്ലോറിഡയിൽ സമാപിച്ചത്.

റഫയിൽ ഇസ്രായേൽ നിയന്ത്രണമുള്ള സ്ഥലത്ത് ഗസ്സ പുനർനിർമാണത്തിന് തുടക്കം കുറിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായും റിപ്പോർട്ടുണ്ട്. ഇസ്രയേൽ സൈന്യം തന്നെയാകും ഇവിടെ പുനർനിർമാണത്തിന് മേൽനോട്ടം വഹിക്കുക. ഗസ്സയിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം അകറ്റാൻ വിസമ്മതിക്കുന്ന ഇസ്രായേൽ, അന്തർദേശീയ സന്നദ്ധ സംഘടകൾക്ക് ജനുവരി മുതൽ വിലക്ക് ഏർപ്പെടുത്താനും തീരുമാനിച്ചു. ഇതോടെ ഗസ്സയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. റഫ അതിർത്തി തുറന്ന് ഗസ്സയിലേക്ക് കൂടുതൽ സഹായം അടിയന്തരമായി അനുവദിക്കാൻ ഇസ്രായേൽ തയാറാകണമെന്ന് എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം കനഡയും ജപ്പാനും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

TAGS :

Next Story