ട്രംപിന്റെ യു ടേൺ: കുർദുകളെ ഇറാനിലേക്ക് എത്തിക്കാനുള്ള പദ്ധതിയിൽ നിന്ന് പിന്മാറി
ഇറാഖിലെ കുർദ് നിയന്ത്രണപ്രദേശത്ത് ഇറാന്‍ ആക്രമണം ശക്തമാക്കിയതോടെയാണ് ട്രംപിന്റെ മലക്കംമറിച്ചില്‍

- Published:
8 March 2026 7:55 AM IST

വാഷിങ്ടണ്‍: കുർദുകളെ ഇറാനിലേക്ക് എത്തിക്കാനുള്ള പദ്ധതിയിൽ നിന്ന് പിന്മാറി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുദ്ധം ഇപ്പോൾ തന്നെ സങ്കീർണമാണെന്നും ഇതിലേക്ക് കുർദുകളെ അയച്ച് അവർക്ക് പ്രയാസമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇറാഖിലെ കുർദ് നിയന്ത്രണപ്രദേശത്ത് ഇറാന്‍ ആക്രമണം ശക്തമാക്കിയതോടെയാണ് ട്രംപിന്റെ മലക്കംമറിച്ചില്‍.
ഇറാഖിലെ കുർദിഷ് വിമത ഗ്രൂപ്പുകൾ ഇറാൻ അതിർത്തി കടന്ന് സൈനിക നീക്കം നടത്താൻ സാധ്യതയുണ്ടെന്ന് മുതിർന്ന കുർദിഷ് നേതാവ് വെളിപ്പെടുത്തിയിരുന്നു.
"നിങ്ങൾക്കറിയാവുന്നത് പോലെ, ഞങ്ങൾ കുർദുകളുമായി വളരെ സൗഹൃദത്തിലാണ്. എന്നാൽ നിലവിൽ സങ്കീർണ്ണമായ ഈ യുദ്ധത്തെ കൂടുതൽ സങ്കീർണ്ണമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ആ തീരുമാനം മാറ്റിയിട്ടുണ്ട്. കുർദുകളുടെ ഇടപെടല്‍ ഞാൻ ആഗ്രഹിക്കുന്നില്ല"- ട്രംപ് വ്യക്തമാക്കി.
ഇറാനെതിരെ സായുധ പ്രക്ഷോഭം നടത്താൻ കുർദുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഇറാന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ കുർദിഷ് സേനയ്ക്ക് നിലയുറപ്പിക്കാൻ ഇസ്രായേൽ സൈന്യം പ്രവർത്തിച്ചുവരികയായിരുന്നു. അമേരിക്കയുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. എന്നാല്‍ നീക്കം മനസിലാക്കിയ ഇറാന്‍, ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. പിന്നാലെയാണ് ട്രംപ് നിലപാട് മാറ്റുന്നത്. അതേസമയം ഇറാഖിലെ കുർദിഷ് ഗ്രൂപ്പുകളെ തങ്ങൾ ഇതിനകം ആക്രമിച്ചിട്ടുണ്ടെന്നും വിഘടനവാദി പ്രസ്ഥാനങ്ങളെ രാജ്യം വെച്ചുപൊറുപ്പിക്കില്ലെന്നും വ്യാഴാഴ്ച ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ഇറാനിൽ 230ലേറെ പ്രദേശങ്ങളിൽ ബോംബാക്രമണം നടന്നു. തെഹ്റാനിലെ എണ്ണസംഭരണ കേന്ദ്രം ഇസ്രായേല്‍ ആക്രമിച്ചു. യുഎസ് സൈനികരെ പിടികൂടിയെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി അറിയിച്ചു. എന്നാൽ ഇറാന്റെ വാദം തള്ളി യുഎസ് രംഗത്തെത്തി. ലബനാനില്‍ ആക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനീകർ കൊല്ലപ്പെട്ടെന്ന് ഹിസ്ബുല്ല അറിയിച്ചു.
Adjust Story Font
16
