ഗസ്സ സമാധാന സമിതിയിലേക്കുള്ള ട്രംപിന്‍റെ ക്ഷണം സ്വീകരിച്ച് യുഎഇ ഉൾപ്പെടെ രാജ്യങ്ങൾ
സമാധാന സമിതിയിൽ പങ്കുചേരാൻ ഖത്തർ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളെയും ട്രംപ് ക്ഷണിച്ചിട്ടുണ്ട്

ദുബൈ: ഗസ്സ സമാധാന സമിതിയിലേക്കുള്ള ക്ഷണം സ്വീകരിച്ച് യുഎഇ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ. ഗസ്സയിലെ സമാധാന നീക്കത്തിൽ നേതൃപരമായ പങ്കുവഹിക്കുന്ന ബോർഡ് ഓഫ് പീസിലേക്കുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ക്ഷണം സ്വീകരിച്ച് യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ.
ഗസ്സക്ക് വേണ്ടിയുള്ള ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പൂർണമായും നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണ് തീരുമാനമൈന്ന് യുഎഇ പ്രതികരിച്ചു. സമാധാന സമിതിയിൽ പങ്കുചേരാൻ ഖത്തർ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളെയും ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ഇസ്രായേൽ സൈന്യം ഗസ്സ വിടുകയും പ്രദേശത്ത് സമാധാനം പുലരുകയുമാണ് ട്രംപിന്‍റെ സമാധാന പദ്ധതിയുടെ പ്രധാന ഉള്ളടക്കമെന്ന് ദാവോസിലെ സാമ്പത്തിക ഫോറം സമ്മേളനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു.
ഗസ്സയുടെ പുനർനിർമാണത്തിന് മേൽനോട്ടം വഹിക്കുകയും ഇടക്കാല ഫലസ്തീൻ സർക്കാറിനെ സഹായിക്കുകയും ചെയ്യുന്നതിനാണ് സമാധാന സമിതി രൂപപ്പെടുത്തിയത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, മുൻ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയർ എന്നിവർ ഉൾപ്പെടെ ബോർഡിലുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ട്രംപ് ഗസ്സ സമാധാന ബോർഡ് രൂപീകരണം പ്രഖ്യാപിച്ചത്. 60 രാജ്യങ്ങളുടെ ഭരണാധികാരികളെ ബോർഡിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതിനിടെ, ഫലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള യുഎൻ ദുരിതാശ്വാസ ഏജൻസിയായ യുഎൻആർഡബ്ല്യുഎയുടെ കിഴക്കൻ ജറൂസലമിലെ ആസ്ഥാനം ഇസ്രായേൽ തകർത്തു. ബുൾഡോസറുകളുമായി എത്തിയ സൈന്യം മതിൽക്കെട്ടിനകത്ത് കയറി കെട്ടിടങ്ങൾ പൊളിക്കുകയായിരുന്നു. യെല്ലോ ലൈനിൽ തെരച്ചിൽ നടത്താൻ ഇസ്രായേൽ തടസം നിൽക്കുന്നതാണ് അവസാന ബന്ദിയുടെ മൃതദേഹം കണ്ടെത്താൻ പ്രയാസം സൃഷ്ടിക്കുന്നതെന്ന് ഹമാസ് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു.
Adjust Story Font
16

