വെസ്റ്റ് ബാങ്ക് പദ്ധതിയുമായി ഇസ്രായേൽ മുന്നോട്ട് പോയാൽ ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകും; 2014ലെ രഹസ്യ തീരുമാനം നടപ്പാക്കാൻ യുകെ സർക്കാർ
ഇസ്രായേൽ E1 പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചാൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് പരിഗണിക്കുമെന്ന് 2014ൽ അന്നത്തെ യുകെ സർക്കാർ രഹസ്യമായി തീരുമാനിച്ചിരുന്നു

ലണ്ടൻ: ഇസ്രായേൽ വെസ്റ്റ് ബാങ്കിലെ E1 പ്രദേശത്ത് സെറ്റിൽമെന്റ് പദ്ധതിയുമായി മുന്നോട്ട് പോയാൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന കാര്യം പരിഗണിക്കാൻ യുകെ തീരുമാനിച്ചതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്റെ സെറ്റിൽമെന്റിനെതിരെ യുകെയുടെ നയതന്ത്രപരമായ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമാണ് ഈ നീക്കം. E1 പദ്ധതി നടപ്പിലാക്കുന്നത് ഫലസ്തീൻ പ്രദേശങ്ങളെ വിഭജിക്കുകയും സമാധാന ചർച്ചകളെ സങ്കീർണമാക്കുകയും ചെയ്യുമെന്ന് യുകെ ആശങ്ക പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായി, ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരം യുകെ ഗൗരവമായി ആലോചിക്കുന്നതായി വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇസ്രായേൽ E1 പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചാൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് പരിഗണിക്കുമെന്ന് 2014ൽ അന്നത്തെ യുകെ സർക്കാർ രഹസ്യമായി തീരുമാനിച്ചിരുന്നു. യുകെ പാർലമെന്റിൽ 2014 ഒക്ടോബറിൽ നടന്ന വോട്ടെടുപ്പിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെ അനുകൂലിച്ച് 12നെതിരെ 274 പേർ വോട്ട് ചെയ്തു. ഡേവിഡ് കാമറൂണിന് കീഴിലുള്ള ബ്രിട്ടനിലെ കൺസർവേറ്റീവ്-ലിബറൽ ഡെമോക്രാറ്റിക് സഖ്യ സർക്കാർ ഇസ്രയേലിന്റെ വെസ്റ്റ് ബാങ്ക് സെറ്റിൽമെന്റിനെ 2014ൽ പരസ്യമായി വിമർശിച്ചിരുന്നു. നിലവിൽ E1 പദ്ധതിയുമായി ഇസ്രായേൽ മുന്നോട്ട് പോകുന്നതിനാൽ പദ്ധതിയുടെ അനന്തരഫലങ്ങൾ തടയാൻ യുകെ ഉടൻ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ബ്രിട്ടീഷ് എംപിമാർ ആവശ്യപ്പെട്ടു. E1 പദ്ധതി വെസ്റ്റ് ബാങ്കിനെ വിഭജിക്കുകയും ഫലസ്തീൻ രാഷ്ട്രത്തിന്റെ പ്രതീക്ഷകളെ അവസാനിപ്പിക്കുകയും ചെയ്യുമെന്ന് സ്വതന്ത്ര എംപി അദ്നാൻ ഹുസൈൻ മുന്നറിയിപ്പ് നൽകി.
E1 പദ്ധതിയിലൂടെ ഫലസ്തീൻ രാഷ്ട്രത്തെ ഫലപ്രദമായി ഇല്ലാതാക്കുമെന്ന് ഇസ്രായേൽ ധനമന്ത്രി ബെസലെൽ സ്മോട്രിച്ച് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2024-ൽ ഇസ്രായേൽ 15,000 സെറ്റിൽമെന്റ് യൂണിറ്റുകൾക്ക് അനുമതി നൽകുകയും വെസ്റ്റ് ബാങ്കിൽ 7 ബില്യൺ ഷെക്കൽ (1.9 ബില്യൺ ഡോളർ) പുതിയ റോഡുകൾക്കായി നിക്ഷേപിക്കുകയും ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. ഈ നടപടികൾ, ഫലസ്തീൻ ഭൂപ്രദേശങ്ങളിൽ മാറ്റാനാകാത്ത ഒരു സെറ്റിൽമെന്റ് സൃഷ്ടിക്കാനുള്ള ഇസ്രായേലിന്റെ നയത്തിന്റെ ഭാഗമാണെന്ന് ഫലസ്തീൻ വിശകലന വിദഗ്ധൻ ഇസ്മൈൽ മുസൽമാനി അഭിപ്രായപ്പെട്ടു.
Adjust Story Font
16

