'ഗസ്സയിലെ സ്ഥിതി അസഹനീയം'; ഐക്യരാഷ്ട്രസഭയിൽ പൊട്ടിക്കരഞ്ഞ് ഫലസ്തീൻ അംബാസഡർ
''ഫലസ്തീനികളുടെ അവസ്ഥ കാണുന്നത് ഒരു സാധാരണ മനുഷ്യനും സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്''

ന്യൂയോര്‍ക്ക്: ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യ പരിഹരിക്കണമെന്ന് സുരക്ഷാ കൗൺസിലിനോട് അഭ്യർത്ഥിക്കുന്നതിനിടെ ഐക്യരാഷ്ട്രസഭയില്‍ പൊട്ടിക്കരഞ്ഞ് ഫലസ്തീൻ അംബാസഡർ റിയാദ് മന്‍സൂര്‍.
'' എനിക്ക് പേരക്കുട്ടികളുണ്ട്. അവരെ കുടുംബങ്ങള്‍ക്ക് എത്രത്തോളം വേണ്ടപ്പെട്ടവരാണെന്ന് എനിക്കറിയാം, ഫലസ്തീനികളുടെ അവസ്ഥ കാണുന്നത് ഒരു സാധാരണ മനുഷ്യനും സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്''- വാക്കുകള്‍ വിതുമ്പി അദ്ദേഹം പറഞ്ഞു. ഫലസ്തീനിലായാലും ഇസ്രായേലിലായാലും സാധാരണക്കാർക്കെതിരായ ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. എന്നാൽ ആഗോള പ്രതികരണങ്ങളില്‍ ഇരട്ടത്താപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
"സാധാരണക്കാരെ ആക്രമിക്കുന്നതിനെ ന്യായീകരിക്കാൻ ആര്‍ക്കും കഴിയില്ല. ഞങ്ങളും മനുഷ്യരാണ്. ഞങ്ങൾ അഭിമാനികളായ ഫലസ്തീനികളാണ്. മറ്റുള്ളവരെപ്പോലെ തന്നെ ഞങ്ങളോടും പെരുമാറണം," ഇടറിയ വാക്കുകള്‍ക്കിടെ അദ്ദേഹം അഭിമാനത്തോടെ തന്നെ പറഞ്ഞു. ഫലസ്തീനികളുടെ ദുരവസ്ഥ അന്താരാഷ്ട്ര സമൂഹം അവഗണിക്കുകയാണെന്ന് മൻസൂർ ആരോപിച്ചു.
'' ഒലിവ് മരങ്ങളെക്കാൾ കൂടുതൽ ഞങ്ങള്‍ ഫലസ്തീനിൽ വേരൂന്നിയവരാണെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. ഞങ്ങളൊരിക്കലും വാടിപ്പോകില്ല. മാതൃരാജ്യത്ത് തന്നെയാണ് ഞങ്ങള്‍ താമസിക്കുന്നത്, ഞങ്ങളുടെ അനിഷേധ്യമായ അവകാശങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം''- അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആക്രമണവും ഉപരോധവും നടത്തി ഇസ്രായേൽ ആസൂത്രിത വംശഹത്യ തുടരുന്നതിനിടെ, ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ വൈകില്ലെന്നാണ് അമേരിക്കയുടെ പുതിയ സൂചന. രണ്ടു മാസത്തെ താൽക്കാലിക വെടിനിർത്തലും തുടർന്ന് പൂർണ യുദ്ധവിരാമത്തിനുള്ള നടപടികളുമാണ് അമേരിക്ക മുന്നോട്ടു വെച്ച വെടിനിർത്തൽ നിർദേശത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍
Adjust Story Font
16

