Quantcast

'ഗസ്സ വംശഹത്യയിൽ നേരിട്ട് പങ്കുള്ളത് 48 വിദേശ കമ്പനികൾക്ക്': യുഎൻ റിപ്പോർട്ടിലെ വിശദാംശങ്ങൾ പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ്

''ഇസ്രായേലിന്റെ തുടര്‍ച്ചയായ അധിനിവേശം ആയുധ നിര്‍മ്മാതാക്കള്‍ക്കും വന്‍കിട സാങ്കേതിക കമ്പനികള്‍ക്കും ലാഭം കൊയ്യാനുള്ള പരീക്ഷണശാലയായി മാറിയിരിക്കുന്നു''

MediaOne Logo

Web Desk

  • Updated:

    2025-07-02 09:14:36.0

Published:

2 July 2025 1:07 PM IST

ഗസ്സ വംശഹത്യയിൽ നേരിട്ട് പങ്കുള്ളത് 48 വിദേശ കമ്പനികൾക്ക്: യുഎൻ റിപ്പോർട്ടിലെ വിശദാംശങ്ങൾ പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ്
X

ന്യൂയോര്‍ക്ക്: ഗസ്സ വംശഹത്യയില്‍ നേരിട്ട് പങ്കുള്ള 48 വിദേശ കമ്പനികളെക്കുറിച്ചുള്ള യുഎന്‍ സ്‌പെഷ്യല്‍ 'റാപ്പോര്‍ട്ടര്‍' ഫ്രാന്‍സിസ്‌ക ആല്‍ബനീസിന്റെ റിപ്പോര്‍ട്ട് പുറത്തുവിടാനിരിക്കെ അതിലെ വിശദാംശങ്ങള്‍ പങ്കുവെച്ചുള്ള മാധ്യമപ്രവര്‍ത്തകന്‍ നിയാസ് അബ്ദുള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. നാളെ ജനീവയില്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് വിവരം.

''38 പേജുകളുള്ള റിപ്പോര്‍ട്ടില്‍ 48 കോര്‍പറേറ്റ് കമ്പനികളുടെ പേരുകളാണുള്ളത്. അമേരിക്കന്‍ കമ്പനികളായ മൈക്രോസോഫ്റ്റ്, ഗൂഗിളിന്റെ പേരന്റ് കമ്പനിയായ ആല്‍ഫാബെറ്റ്, ആമസോണ്‍ തുടങ്ങിയവ ലിസ്റ്റില്‍ പേരുള്ള പ്രമുഖ കുത്തക കമ്പനികളാണ്. റിപ്പോര്‍ട്ടില്‍ 57 ഇടങ്ങളില്‍ 'വംശഹത്യ' എന്ന പദം ഉപയോഗിച്ചിട്ടുണ്ടെന്നും''- നിയാസ് പറയുന്നു.

ഇസ്രായേലിന്റെ തുടര്‍ച്ചയായ അധിനിവേശം ആയുധ നിര്‍മ്മാതാക്കള്‍ക്കും വന്‍കിട സാങ്കേതിക കമ്പനികള്‍ക്കും ലാഭം കൊയ്യാനുള്ള പരീക്ഷണശാലയായി മാറിയിരിക്കുന്നു. നിക്ഷേപകരും സ്വകാര്യ, പൊതു സ്ഥാപനങ്ങളും അധിനിവേശത്തിനും വംശഹത്യക്കും നിലമൊരുക്കി ലാഭം കൊയ്യുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നതയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്സ വംശഹത്യയില്‍ നേരിട്ട് പങ്കുള്ളത് 48 വിദേശ കമ്പനികൾക്ക്. അമേരിക്ക മുതല്‍ ചൈന വരെയും ബ്രിട്ടന്‍ മുതല്‍ ജപ്പാന്‍ വരെയുമുള്ള രാജ്യങ്ങളിലെ ബഹുരാഷ്ട്ര കമ്പനികള്‍ വംശഹത്യക്ക് കൂട്ടുനില്‍ക്കുന്നവരാണ്. ഇത്തരമൊരു റിപ്പോര്‍ട്ട് ജൂലൈ നാലിന് യു.എന്‍ സ്‌പെഷ്യല്‍ റാപ്പോര്‍ട്ടര്‍ ഫ്രാന്‍സിസ്‌ക ആല്‍ബനീസ് പുറത്തുവിടുമെന്ന് നേരത്തെ എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഓര്‍മിപ്പിച്ചിരുന്നല്ലോ. നാളെ ജനീവയില്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ റിപ്പോര്‍ട്ട് ഔദ്യാഗികമായി പുറത്തുവിടും.

മുപ്പത്തെട്ടു പേജുകളുള്ള റിപ്പോര്‍ട്ടില്‍ 48 കോര്‍പറേറ്റ് കമ്പനികളുടെ പേരുകളാണുള്ളത്. അമേരിക്കന്‍ കമ്പനികളായ മൈക്രോസോഫ്റ്റ്, ഗൂഗിളിന്റെ പേരന്റ് കമ്പനിയായ ആല്‍ഫാബെറ്റ്, ആമസോണ്‍ തുടങ്ങിയവ ലിസ്റ്റില്‍ പേരുള്ള പ്രമുഖ കുത്തക കമ്പനികളാണ്. റിപ്പോര്‍ട്ടില്‍ 57 ഇടങ്ങളില്‍ 'വംശഹത്യ' എന്ന പദം ഉപയോഗിച്ചിട്ടുണ്ട്.

ഇസ്രായേലിന്റെ തുടര്‍ച്ചയായ അധിനിവേശം ആയുധ നിര്‍മ്മാതാക്കള്‍ക്കും വന്‍കിട സാങ്കേതിക കമ്പനികള്‍ക്കും ലാഭം കൊയ്യാനുള്ള പരീക്ഷണശാലയായി മാറിയിരിക്കുന്നു. നിക്ഷേപകരും സ്വകാര്യ, പൊതു സ്ഥാപനങ്ങളും അധിനിവേശത്തിനും വംശഹത്യക്കും നിലമൊരുക്കി ലാഭം കൊയ്യുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇസ്രായേലിന്റെ പക്കലുള്ള എഫ്-35 യുദ്ധവിമാനങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ആയുധ സംഭരണ പരിപാടിയുടെ ഭാഗമാണ്. എട്ട് രാജ്യങ്ങളിലായി ചുരുങ്ങിയത് 1,600 കമ്പനികളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു്. യുഎസ് ആസ്ഥാനമായുള്ള ലോക്ക്ഹീഡ് മാര്‍ട്ടിന്‍ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്, എഫ്-35 വിമാനത്തിന്റെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ്.

ഫലസ്തീനികളുടെ ബയോമെട്രിക് ഡാറ്റ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും ഇസ്രായേലിനെ സഹായിക്കുകയാണ് വന്‍കിട ടെക് കമ്പനികള്‍ ചെയ്യുന്നത്. ഇസ്രായേലിന്റെ വിവേചനപരമായ പെര്‍മിറ്റ് സംവിധാനത്തെയും ഇത് പിന്തുണയ്ക്കുന്നു. മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ്, ആമസോണ്‍ എന്നിവ ഇസ്രായേലിന് അവരുടെ 'ക്ലൗഡ്, എഐ സാങ്കേതികവിദ്യകളിലേക്ക് പൂര്‍ണ്ണമായ സര്‍ക്കാര്‍ തലത്തിലുള്ള പ്രവേശനം നല്‍കിയിട്ടുണ്ട്. ഇത് സയണിസ്റ്റ് രാജ്യത്തിന്റെ ഡാറ്റാ പ്രോസസ്സിംഗ്, നിരീക്ഷണ ശേഷികള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

യുഎസ് ടെക് കമ്പനിയായ ഐ.ബി.എം. ഇസ്രായേലി സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനും ഫലസ്തീനികളുടെ ബയോമെട്രിക് ഡാറ്റ സൂക്ഷിക്കുന്ന ഇസ്രായേലിന്റെ ജനസംഖ്യ, കുടിയേറ്റ, അതിര്‍ത്തി അതോറിറ്റിയുടെ കേന്ദ്ര ഡാറ്റാബേസ് കൈകാര്യം ചെയ്യുന്നതിനും ഉത്തരവാദികളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

2023 ഒക്ടോബറില്‍ ഗസ്സയില്‍ വംശഹത്യ ആരംഭിച്ചതുമുതല്‍ യുഎസ് സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമായ പലാന്റിര്‍ ടെക്‌നോളജീസ് സയണിസ്റ്റ് അധിനിവേശ സേനക്കുള്ള പിന്തുണ വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട് കണ്ടെത്തി. 'ലാവെന്‍ഡര്‍', 'ഗോസ്പല്‍', 'വേര്‍സ് ഡാഡി?' തുടങ്ങിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളിലൂടെ ഡാറ്റ പ്രോസസ്സ് ചെയ്യാനും ഗസ്സയില്‍ ബോംബിംഗ് നടത്തേണ്ട കേന്ദ്രങ്ങളുടെ പട്ടികകള്‍ ഉണ്ടാക്കാനും കമ്പനി സഹായിച്ചിട്ടുണ്ട്. യുദ്ധത്തില്‍ ഉപയോഗിക്കാന്‍ ഓട്ടോമാറ്റിക് പ്രെഡിക്റ്റീവ് പോലീസിംഗ് സാങ്കേതികവിദ്യ കമ്പനി നല്‍കിയെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ലിയോനാര്‍ഡോ എസ്.പി.എ. സൈനിക മേഖലയിലെ പ്രധാന പങ്കാളിയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജപ്പാനിലെ ഫാനുക് കോര്‍പ്പറേഷന്‍ ആയുധ നിര്‍മ്മാണ ലൈനുകള്‍ക്കായി റോബോട്ടിക് യന്ത്രങ്ങളാണ് ഇസ്രായേലിന് നല്‍കുന്നത്.

TAGS :

Next Story