ഉപരോധത്തിൽ ഇളവ് പ്രഖ്യാപിച്ചിട്ടും ഗസ്സയിൽ ഭക്ഷ്യവിതരണത്തിന് സംവിധാനമായില്ല; യുദ്ധത്തിന്‍റെ ക്രൂരമുഖമെന്ന് യുഎൻ
നൂറോളം സഹായട്രക്കുകൾ എത്തിയതായി ഇസ്രായേൽ അവകാശപ്പെടുമ്പോഴും പട്ടിണിയിൽ വലഞ്ഞ് ഗസ്സയിലെ ജനത

തെൽ അവിവ്: പരിമിതമായ സഹായട്രക്കുകൾക്ക് അനുമതി ലഭിച്ചെങ്കിലും ഗസ്സയിൽ ഭക്ഷ്യവിതരണത്തിന് ഇനിയും സംവിധാനം ആയില്ല. യുഎസ് കരാർ സ്ഥാപനത്തിന് ചുവടെ ബദൽ വിതരണ സംവിധാനം ഉടൻ നടപ്പിലാകുമെന്ന് ഇസ്രായേൽ അറിയിച്ചു. ഗസ്സ യുദ്ധത്തിന്‍റെ ഏറ്റവും ക്രൂരമുഖമാണ് ലോകം കാണുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി.
നൂറോളം സഹായട്രക്കുകൾ എത്തിയതായി ഇസ്രായേൽ അവകാശപ്പെടുമ്പോഴും പട്ടിണിയിൽ വലഞ്ഞ് ഗസ്സയിലെ ജനത. ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു നിർദേശവും ലഭിച്ചില്ലെന്ന് ലോക ഭക്ഷ്യവകുപ്പ് സാരഥികൾ പ്രതികരിച്ചു. അമേരിക്കൻ കരാർ സ്ഥാപനത്തിനു കീഴിൽ ഉടൻ വിതരണ സംവിധാനം ഒരുക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. എന്നാൽ അനുവദിച്ച സഹായം തികച്ചും അപര്യാപ്തമാണെന്നും ഗസ്സ യുദ്ധത്തിന്‍റെ ക്രൂരമുഖമാണ് ലോകം ഇപ്പോൾ കാണുന്നതെന്നും യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടെറസ് കുറ്റപ്പെടുത്തി. സഹായ വസ്തുക്കൾ നിറച്ച ഒമ്പതിനായിരത്തിലേറെ ട്രക്കുകൾ അതിർത്തിയിൽ കാത്തുകെട്ടി കിടക്കുമ്പോഴാണ് ഗസ്സയിൽ വ്യാപക പട്ടിണി മരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന ദുരവസ്ഥ.
രണ്ടു മാസത്തിലേറെയായി തുടരുന്ന ഉപരോധം കാരണം നാനൂറോളം പട്ടിണി മരണങ്ങളാണ് ഇതിനകകം ഗസ്സയിൽ റിപ്പോർട്ട് ചെയ്തത്. വെടിനിർത്തൽ സാധ്യത തള്ളിയ ഇസ്രായേൽ, ഗസ്സയിൽ ആക്രമണം കൂടുതൽ ശക്തമാക്കുകയാണ്. ഇന്നലെ മാത്രം 66പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ, യുഎസിലെ ഇസ്രായേൽ എംബസി ജീവനക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയത് ഫലസ്തീനും ഗസ്സക്കും വേണ്ടിയാണെന്ന് പിടിയിലായ യുവാവ് മൊഴി നൽകി. ബുധനാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ ഇസ്രായേൽ പൗരനായ യാരോൻ ലിസ്ചിൻസ്കിയും യു.എസ് പൗരയായ സാറ മിൽഗ്രിമുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുപിന്നാലെ പിടിയിലായ 31കാരൻ എലിയാസ് റോഡ്രിഗസാണ് ഫലസ്തീന് വേണ്ടിയാണ് കൃത്യം ചെയ്തതെന്ന് വ്യക്തമാക്കിയത്.
Adjust Story Font
16

