ചെറിയ തകരാറൊന്നുമല്ല, യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡിന് സംഭവിച്ചത് ഗുരുതര പ്രശ്നങ്ങളെന്ന് റിപ്പോര്‍ട്ട്
ശത്രുക്കളുടെ ആക്രമണമുണ്ടായാൽ കപ്പലിന് എത്രത്തോളം അതിജീവിക്കാനാകുമെന്നതിനെക്കുറിച്ച് മതിയായ ഡാറ്റ ലഭ്യമല്ലെന്നും റിപ്പോര്‍ട്ട്

- Updated:
2026-03-25 06:51:47.0

ഏഥൻസ്: തീപിടിത്തത്തെ തുടര്‍ന്ന് പിന്‍വാങ്ങിയതിന് പിന്നാലെ അമേരിക്കയുടെ അത്യാധുനിക വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിന് വേറെയും പ്രശ്നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട്. ഗ്രീസിലെ സൗഡ ബേ നാവിക താവളത്തിലാണ് അറ്റക്കുറ്റപ്പണികള്‍ക്കായി കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്.
തീപിടിത്തം മാത്രമല്ല തകരാറിന് കാരണമെന്നാണ് പെന്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബർഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതീവ ഗൗരവകരമായവ മുതൽ സാധാരണ പ്രശ്നങ്ങൾ വരെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഈ മാസം ആദ്യമായിരുന്നു കപ്പലിലെ ലോൺട്രി ഏരിയയില്‍ തീപിടിത്തമുണ്ടായത്. ആക്രമണം മൂലമല്ല തീപിടിത്തമുണ്ടായതെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും, പുക ശ്വസിച്ചും മറ്റും ഏകദേശം 600ഓളം നാവികർക്ക് തങ്ങളുടെ 'താമസസൗകര്യം' തന്നെ താൽക്കാലികമായി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അറ്റകുറ്റപ്പണികൾക്കായി കപ്പൽ പിൻവാങ്ങിയെങ്കിലും, ജെറാൾഡ് ആർ. ഫോർഡിന്റെ പ്രവർത്തനക്ഷമതയെക്കുറിച്ച് പെന്റഗൺ ടെസ്റ്റിങ് ഓഫീസ് ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
വിമാനങ്ങൾ വിക്ഷേപിക്കുന്നതിനും തിരിച്ചിറക്കുന്നതിനുമുള്ള സാങ്കേതികവിദ്യയുടെ വിശ്വാസ്യതയിൽ സംശയമുണ്ടെന്നും യുദ്ധവിമാനങ്ങളിലേക്ക് ആയുധങ്ങൾ എത്തിക്കുന്നതിനുള്ള എലിവേറ്ററുകൾ പലപ്പോഴും തകരാറിലാകുന്നുവെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശത്രുക്കളുടെ ആക്രമണമുണ്ടായാൽ കപ്പലിന് എത്രത്തോളം അതിജീവിക്കാനാകുമെന്നതിനെക്കുറിച്ച് മതിയായ ഡാറ്റ ലഭ്യമല്ലെന്നും കപ്പലിന്റെ റഡാർ സംവിധാനങ്ങളും കർശനമായ നിരീക്ഷണത്തിലാണെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധകാലത്തെ തുടർച്ചയായ ഉപയോഗത്തിൽ ഇവ എത്രത്തോളം വിശ്വസനീയമായിരിക്കും എന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്
വിമാനവാഹിനിക്കപ്പലിന്റെ ദീര്‍ഘനാളത്തെ വിന്യാസം സേനയുടെ സമ്മർദം വർദ്ധിപ്പിച്ചിട്ടുണ്ട്. 2025 ജൂണിൽ വിന്യസിച്ച ഈ കപ്പൽ ഏകദേശം ഒമ്പത് മാസത്തോളമാണ് കടലിൽ ചിലവഴിച്ചത്. സാധാരണ ഏഴ് മാസത്തെ വിന്യാസ കാലയളവിനേക്കാൾ വളരെ കൂടുതലാണ്. വെനസ്വേലയുമായി ബന്ധപ്പെട്ട ദൗത്യങ്ങൾ ഉൾപ്പെടെ കരീബിയൻ തീരം മുതൽ മിഡിൽ ഈസ്റ്റ് വരെയുള്ള മേഖലകളിലായിരുന്നു കപ്പലുണ്ടായിരുന്നത്.
Adjust Story Font
16
