Quantcast

വിദ്യാര്‍ഥികള്‍ ഗസ്സയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു; കൊളംബിയ യൂണിവേഴ്സിറ്റിയുടെ 400 മില്യണ്‍ ഡോളറിന്റെ ഗ്രാന്റുകള്‍ റദ്ദാക്കി ട്രംപ് ഭരണകൂടം

ക്യാമ്പസിലെ ജൂതവിരുദ്ധത അടിച്ചമര്‍ത്തുന്നതില്‍ കൊളംബിയന്‍ സര്‍വകലാശാല പരാജയപ്പെട്ടു എന്നാരോപിച്ചാണ് ഗ്രാന്റുകള്‍ റദ്ദാക്കിയത്

MediaOne Logo

Web Desk

  • Published:

    8 March 2025 2:48 PM IST

വിദ്യാര്‍ഥികള്‍ ഗസ്സയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു; കൊളംബിയ യൂണിവേഴ്സിറ്റിയുടെ 400 മില്യണ്‍ ഡോളറിന്റെ ഗ്രാന്റുകള്‍ റദ്ദാക്കി ട്രംപ് ഭരണകൂടം
X

വാഷിങ്ടണ്‍: കൊളംബിയ യൂണിവേഴ്സിറ്റിക്ക് നല്‍കി വരുന്ന 400 മില്യണ്‍ ഡോളര്‍ ഗ്രാന്റുകള്‍ റദ്ധാക്കി ട്രംപ് ഭരണകൂടം. ക്യാമ്പസിലെ ജൂതവിരുദ്ധത അടിച്ചമര്‍ത്തുന്നതില്‍ കൊളംബിയന്‍ സര്‍വകലാശാല പരാജയപ്പെട്ടു എന്നാരോപിച്ചാണ് ഗ്രാന്റുകള്‍ റദ്ദാക്കിയത്.

ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളായിരുന്നു കൊളംബിയയില്‍ അരങ്ങേറിയത്. ഏപ്രിലില്‍ ഫലസ്തീന്‍ അനുകൂല പ്രകടനക്കാര്‍ കൊളംബിയയില്‍ ഒരു ക്യാമ്പ് സ്ഥാപിക്കുകയും മറ്റ് പല കോളജുകളിലും സമാനമായ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ജൂത വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതില്‍ സര്‍വകലാശാല പരാജയപ്പെട്ടുവെന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. ക്യാമ്പസിലെ ജൂത വിരുദ്ധത അടിച്ചമര്‍ത്തുന്നതില്‍ കൊളംബിയന്‍ സര്‍വകലാശാല പരാജയപ്പെട്ടെന്നും സര്‍വകലാശാല ഫെഡറല്‍ വിവേചന വിരുദ്ധ നിയമങ്ങള്‍ പാലിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു.

'ഒക്ടോബര്‍ ഏഴ് മുതല്‍, ജൂത വിദ്യാര്‍ഥികള്‍ അവരുടെ കാമ്പസുകളില്‍ നിരന്തരമായ അക്രമം, ഭീഷണി, പീഡനം എന്നിവ നേരിടുന്നുണ്ട്. പക്ഷേ അവരെ സംരക്ഷിക്കേണ്ടവര്‍ അതെല്ലാം അവഗണിക്കുന്നു. ഫെഡറല്‍ ഫണ്ടിങ് ലഭിക്കണമെങ്കില്‍ സര്‍വകലാശാലകള്‍ എല്ലാ ഫെഡറല്‍ വിവേചന വിരുദ്ധ നിയമങ്ങളും പാലിക്കണം. വളരെക്കാലമായി കൊളംബിയ അവരുടെ ക്യാമ്പസില്‍ പഠിക്കുന്ന ജൂത വിദ്യാര്‍ഥികളോടുള്ള പ്രതിബദ്ധത മനപൂര്‍വം മറന്ന് കളയുന്നു. കൊളംബിയയുടെയും മറ്റ് സര്‍വകലാശാലകളുടെയും ഭയാനകമായ നിഷ്‌ക്രിയത്വം ഞങ്ങള്‍ ഇനി സഹിക്കില്ല' എന്ന് ഫെഡറല്‍ ഗ്രാന്റുകള്‍ റദ്ദാക്കിയതിനെ അനുകൂലിച്ചുകൊണ്ട് അമേരിക്കന്‍ വിദ്യാഭ്യാസ സെക്രട്ടറി ലിന്‍ഡ മക്മഹോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

ക്യാമ്പസുകളിലെ ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരെ നാടുകടത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരെ കൊളംബിയ സര്‍വകലാശാലയിലെ ഇസ്രായേലി വിദ്യാര്‍ഥികള്‍ തുറന്ന കത്ത് പ്രസിദ്ധീകരിച്ചിരുന്നു. ജൂത, ഇസ്രായേലി വിദ്യാര്‍ഥികളായ ഞങ്ങളെ സംരക്ഷിക്കാനാണ് ഈ ഉത്തരവെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ നിയമം ഞങ്ങളെ സംരക്ഷിക്കുന്നില്ലെന്ന് വ്യക്തമായി പ്രഖ്യാപിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

TAGS :

Next Story